ചൂടിൽ തളർന്ന് വാഴക്കൃഷി

Monday 02 February 2026 1:33 AM IST

കൊല്ലം: ചൂട് കടുത്തതോടെ കുലച്ച വാഴകൾ വരെ വാടിത്തളർന്ന് വീഴാൻ തുടങ്ങിയതോടെ വാഴകർഷകർ പ്രതിസന്ധിയിൽ. ജില്ലയിൽ ഈ മാസം ഇന്നലെ വരെ കുലച്ചതും കുലയ്ക്കാത്തതുമായ 4,635 വാഴകൾ ഒടിഞ്ഞുവീണതായാണ് കൃഷിവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മൂപ്പെത്താത്ത കുലകൾ വരെ ഇക്കൂട്ടത്തിലുണ്ട്. വേനൽക്കാലത്ത് വിളവിറക്കുന്ന കുലകൾക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക‌ർഷകർ കൃഷിയിറക്കിയത്. ആഴ്ചയിൽ ഒന്നും രണ്ടും തവണ ജലസേചനം നടത്തുന്നതിന് പകരം ദിനവും ജലസേചനം നടത്തിയിട്ടും ചൂടിനെ അതിജീവിക്കാൻ വാഴകൾക്ക് കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

10-15 കിലോ തൂക്കം ലഭിക്കാവുന്ന കുലകളാണ് മൂപ്പെത്തുന്നതിന് മുമ്പേ ഒടിഞ്ഞു വീഴുന്നത്. ഇനി ഒടിഞ്ഞു വീഴാതെ നിൽക്കുന്ന വാഴകളിൽ നിന്ന് മികച്ച വിളവും പ്രതീക്ഷക്കാൻ കഴിയാത്ത ഗതികേടിലാണ് കർഷകർ. വേനലിൽ വാടിയ വാഴക്കുലകളുടെ ഗുണനിലവാരക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. പെരിനാട് സത്യവിലാസത്തിൽ സത്യപ്രസാദിന്റെ കൃഷിയിടത്തിലെ 400 മൂഡ് ഏത്തവാഴയാണ് വിളവെടുക്കാൻ പാകമാകുന്നതിനു മുമ്പെ കുലയോടുകൂടി ഒടിഞ്ഞു വീണത്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിളവെടുക്കാൻ പാകമായവയാണ് ഇവ. കൃഷി നശിച്ചിട്ടും കൃഷിഭവനിൽ നിന്നോ കൃഷി വകുപ്പിൽ നിന്നോ യാതൊരുവിധ സഹായങ്ങളും ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.

 കുലച്ചത് മാത്രം 3,975 വാഴകൾ

3,975 വാഴകൾ കുലച്ചവയായിരുന്നു. 660 എണ്ണം കുലയ്ക്കാത്തതും. 130 കർഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. 26.49 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരാണ് കടക്കെണിയിലായത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവരാണിവർ. മൂപ്പെത്താത്ത കുലകൾ കറിക്കായ വിഭാഗത്തിൽ പോലും വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇനി മൂപ്പെത്തിയ കുലകളാണെങ്കിൽ കായയുടെ അഗ്രഭാഗം പഴുക്കാത്തതിനാൽ മാർക്കറ്റിൽ ഡിമാന്റും കുറവാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

വിളനാശം സംഭവിച്ചാൽ

 കൃഷിഭവനിൽ വിവരം അറിയിക്കണം

 നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ എ.ഐ.എം.എസ് ആപ്പിലൂടെയോ വിവരം കൈമാറാം

 വിള ഇൻഷ്വർ ചെയ്തിട്ടില്ലാത്തവർ പത്ത് ദിവസത്തിനുള്ളിലും ചെയ്തവർ 15 ദിവസത്തിനുള്ളിലും അപേക്ഷ സമർപ്പിക്കണം

 നാശനഷ്ടം സംഭവിച്ച വിളകൾ പരിശോധന കഴിയുംവരെ അതേപടി നിലനിറുത്തണം.