മുരുകഭക്തിയിൽ നിറഞ്ഞാടി കാവടി സ്വാമിമാർ
കൊല്ലം: കഠിന വ്രതത്തിനൊടുവിൽ കവാടി സ്വാമിമാർ മുരുകഭക്തിയിൽ സ്വയംനിറഞ്ഞാടി.
കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രം,പരവൂർ കോട്ടേക്കുന്ന് ശ്രീ ബാലസുബ്രഹ്മമണ്യസ്വാമി ക്ഷേത്രം,ശാസ്താംകോട്ട ഐവർകാല കിഴക്ക് -ഭരണിക്കാവ് ദേവീ-സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,വെട്ടിക്കവല കണ്ണംകോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം,വിലങ്ങറ,വെണ്ടാർ, ഉമയനല്ലൂർ,പന്മന തുടങ്ങി ജില്ലയിലെ വിവിധ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിലെല്ലാം വിപുലമായ രീതിയിൽ തൈപ്പൂഴം കൊണ്ടാടി.
കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ രാവിലെ 6.30ന് കാവടി ഘോഷയാത്ര ആരംഭിച്ചു. ഐവർകാല ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഐവർകാല ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ 5ന് തച്ചന്റയ്യത്ത് കുടുംബക്കളരിയിൽ നിന്ന് ആചാരപരമായ കാവടി എഴുന്നള്ളത്ത് ആരംഭിച്ചു. 8ന് നിലയ്ക്കൽ ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച സ്വർണക്കാവടി എഴുന്നള്ളത്തും കാവടി ഘോഷയാത്രയും ഐവർകാല ശ്രീ മഹാഗണപതി ക്ഷേത്രത്തിലും ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി വേലായുധസന്നിധിയിൽ എത്തിച്ചേർന്നു.
എസ്.എൻ.ഡി.പി യോഗം കണ്ണംകോട് ശാഖയുടെ അധീനതയിലുള്ള വെട്ടിക്കവല കണ്ണംകോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് രാവിലെ 8.10 മുതൽ താള-മേളങ്ങളുടെ അകമ്പടിയോടെ വെട്ടിക്കവല ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചു. വെട്ടിക്കവല ജംഗ്ഷൻ,കുറ്റിക്കോണം വഴി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. 10ന് തൈപ്പൂയ സദ്യ, 11.30ന് കാവടി അഭിഷേകം എന്നിവ നടന്നു. വൈകിട്ട് പീലിക്കാവടിയുമായി കുറ്റിക്കോണം നാഗബ്രഹ്മക്കാവിൽ നിന്നു ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി. തുടർന്ന് ക്ഷേത്രതിരുമുറ്രത്ത് തയ്യാറാക്കിയ അഗ്നികുണ്ഠത്തിൽ അഗ്നിക്കാവടി നടന്നു. രാത്രി 8 ന് തിരുഃആറാട്ട് എഴുന്നള്ളത്ത് കണ്ണംകോട് പണയിൽ ക്ഷേത്രത്തിന് സമീപത്തുള്ള ആറാട്ടുകടവിലെത്തി ആറാട്ടിന് ശേഷം ഉദയപുരം ജംഗ്ഷൻ,കണ്ണംകോട് ജംഗ്.വഴി തിരിച്ചെത്തി.