കുടിശ്ശിക നൽകാതെ സർക്കാർ: പ്രതിസന്ധിയിൽ ഖാദി മേഖല
കോഴിക്കോട് സർവോദയ സംഘത്തിന് കിട്ടാനുള്ളത് - ഏഴ് കോടി
കോഴിക്കോട്: സർക്കാർ നൽകേണ്ട റിബേറ്റ് കുടിശ്ശിക ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഖാദി വില്പന കേന്ദ്രങ്ങൾ. 55 കോടിയോളം രൂപയാണ് സംസ്ഥാനത്ത് ഖാദി സ്ഥാപനങ്ങൾക്ക് സർക്കാർ നൽകാനുള്ളത്. കോഴിക്കോട് സർവോദയ സംഘത്തിന് മാത്രം ഏഴ് കോടി രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിലധികമായുള്ള കുടിശ്ശികയാണിത്. മേളകൾ നടക്കുമ്പോൾ വിലക്കിഴിവായി നൽകുന്ന തുക പിന്നീട് ഖാദി സംഘങ്ങൾക്ക് സർക്കാർ വിതരണം ചെയ്യുന്നതാണ് പതിവ് രീതി. ഇതാണ് കുടിശ്ശികയായിരിക്കുന്നത്. ഖാദി മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഓണം, വിഷു സീസണുകളിലാണ്. മുമ്പ് കേരളത്തിനു പുറത്തു നിന്നു വാങ്ങുന്ന ഉത്പന്നങ്ങൾക്കും റിബേറ്റ് കൊടുത്തിരുന്നു. ഇത് നിർത്തലാക്കിയിരിക്കുകയാണ്. നിലവിൽ കേരളത്തിലെ ഉത്പന്നങ്ങൾക്ക് മാത്രമാണ് റിബേറ്റ് നൽകുന്നത്. റിബേറ്റ് കുടിശ്ശിക ലഭിക്കാത്തിനാൽ വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത്.
പ്രതിസന്ധി രൂക്ഷം
റിബേറ്റ് കുടിശ്ശികയ്ക്ക് പുറമെ നൂലിന്റെയും ചായത്തിന്റെയും വിലവർദ്ധനയും കൈത്തറി സൊസൈറ്റികൾക്ക് ഇരുട്ടടിയായി. ജോലിക്ക് ആളെ കിട്ടാത്തതും ഖാദി സ്ഥാപനങ്ങളുടെ നിലനിൽപിന് ഭീഷണിയാവുകയാണ്. വേതനം തുച്ഛമായതിനാൽ തൊഴിലാളികൾ മറ്റ് ജോലികൾക്ക് പോകുന്നതും പ്രതിസന്ധിയാവുകയാണ്. മേഖല നിലനിർത്താൻ സർക്കാർ മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ഖാദി സഹകരണ സംഘം ഭാരവാഹികൾ ആവശ്യപ്പെടുന്നു. മറ്റു തൊഴിൽ മേഖലയുമായി തട്ടിച്ചു നോക്കുമ്പോൾ ചുരുങ്ങിയ വേതനമാണ് ഇവർക്കു ലഭിക്കുന്നത്. സർക്കാരിന്റെ ആനുകൂല്യം ഒരുഭാഗത്ത് നിഷേധിക്കുമ്പോൾ ജോലിക്ക് ആളെ കിട്ടാത്തും സ്ഥാപനത്തിന്റെ നിലനിൽപിന് ഭീഷണിയാവുകയാണ്. വിദഗ്ധ തൊഴിലാളിക്ക് പോലും 200 മുതൽ 250 വരെയാണ് ദിവസവേതനമായി ലഭിക്കുന്നത്. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സർക്കാർ ഈ മേഖലയെ സംരക്ഷിക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
''കൃത്യസമയത്ത് റിബേറ്റ് ലഭിക്കാത്തത് സ്ഥാപനങ്ങൾക്ക് വൻ വെല്ലുവിളി ഉയർത്തുകയാണ്. ദൈനംദിന ചെലവുകൾക്കുപോലും പണമില്ലാത്ത സ്ഥിതിയാണ്. ഫണ്ടില്ലാത്തതിനാൽ പല സഹകരണ സംഘങ്ങളും ഭാഗികമായാണ് പ്രവർത്തിക്കുന്നത്. കുടിശിക കോടികളിലേക്കു കടന്നതോടെ മിക്ക ഖാദി സ്ഥാപനങ്ങളും ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും വിഷമിക്കുകയാണ് "
ശ്യാംപ്രസാദ് എം.കെ, കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി