എയിംസും സ്മാർട്ട് സിറ്റിയുമില്ല; കോഴിക്കോടിന് ഒന്നും കിട്ടിയില്ല
കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റിൽ കോഴിക്കോട് എയിംസ് അനുവദിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. എയിംസ് പ്രഖ്യാപിക്കുക ബഡ്ജറ്റിലല്ലെങ്കിലും തുക മാറ്റിവയ്ക്കാതിരുന്നത് കേരളത്തിൻറെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. 2022 ലാണ് സംസ്ഥാന സർക്കാർ കിനാലൂരിനെ എയിംസിനു വേണ്ടി പരിഗണിച്ചത്. കെ.എസ്.ഐ.ഡി.സിയുടെ 150 ഏക്കർ ഭൂമി ആരോഗ്യവകുപ്പിനു കൈമാറുകയും ചെയ്തു. 50 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ എയിംസ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ കഴിഞ്ഞ വർഷം പാർലമെന്റിൽ അറിയിക്കുകയും ചെയ്തതാണ്. എയിംസ് വരേണ്ടത് ആലപ്പുഴയിലോ തൃശൂരോ ആണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എയിംസിനായി കണ്ടുവച്ച നാല് സ്ഥലങ്ങളിൽ ചർച്ചകൾ നടക്കുകയും രണ്ടാം പിണറായി സർക്കാർ കിനാലൂരിനെ പരിഗണിക്കുകയുമായിരുന്നു. എന്നാൽ അതുവരെ ചിത്രത്തിലില്ലാത്ത രണ്ട് സ്ഥലങ്ങൾ കൂടി വന്നതോടെ വീണ്ടും അസ്ഥിരതയുണ്ടായിരിക്കുകയാണ്. വലിയതോതിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ട എന്നതാണ് കിനാലൂരിന്റെ പ്രത്യേകത. വിമാന- റെയിൽ- റോഡ് ഗതാഗത സൗകര്യങ്ങളും ജലലഭ്യതയും കിനാലൂരിന് ഗുണമാകും.
സ്മാർട്ട് സിറ്റി ഇല്ല
കേരളത്തിൽ കൊച്ചിയേയും തിരുവനന്തപുരത്തെയും കേന്ദ്രസർക്കാർ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ കോഴിക്കോടിന് ഇത്തവണയും നിരാശ മാത്രം. പാലക്കാട് ഒരു വൻകിട വ്യവസായ സ്മാർട്ട് സിറ്റിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ നഗരങ്ങളിൽ പദ്ധതികൾ നടപ്പിലാക്കുന്നത്. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ അടിസ്ഥാന സൗകര്യം വലിയരീതിയിൽ മെച്ചപ്പെട്ടിരുന്നു. കോർപ്പറേഷൻ ജനസംഖ്യയിലായാലും അർബൻ ഏരിയയുടെ വിസ്തൃതിയിലായാലും രണ്ട് നഗരങ്ങളുടെയൊപ്പം നിൽക്കുന്ന നഗരമായിട്ടും കോഴിക്കോടിനെ പരിഗണിക്കാതിരുന്നത് കടുത്ത പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.
കോഴിക്കോട് പ്രതീക്ഷിച്ചത്
ബേപ്പൂർ പോർട്ട് വികസനം
വിമാനത്താവള വികസനം
കരിപ്പൂരിലേക്ക് നാലുവരിപ്പാത
കോഴിക്കോട്- മൈസൂർ വികസനഇടനാഴി
ആധുനികനിലവാരമുള്ള ലാബ്
മെഡിക്കൽകോളേജ് വികസനം
സാഹിത്യനഗരത്തിന് വികസനം
പ്രതീക്ഷ റെയിൽവേയിൽ
രാജ്യത്തെ പ്രധാനനഗരങ്ങളിലേക്ക് കോഴിക്കോട് നിന്നും കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമോയെന്നതാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. മൂന്നാം റെയിൽപാത എന്ന ആവശ്യവും ഏറെക്കാലമായി ഉയരുന്നതാണ്. തിരുനാവായ- ഗുരുവായൂർ റെയിൽപാതയും കോഴിക്കോട്ടുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഗോവ- മംഗലാപുരം വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുകയെന്നതും പ്രധാന ആവശ്യമാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻറെ നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ.
കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം നിരാകരിച്ചു: എം.കെ രാഘവൻ
കോഴിക്കോട്: ബഡ്ജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങളെ എന്നത്തേയും പോലെ കേന്ദ്രസർക്കാർ നിരാകരിച്ചെന്ന് എം.കെ രാഘവൻ എം.പി. അയൽ സംസ്ഥാനങ്ങൾക്ക് പോലും പദ്ധതികൾ നൽകിയപ്പോൾ, കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളുടെ നേരെ ചിറ്റമ്മനയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. റബ്ബർ കർഷകർക്ക് താങ്ങുവില വർദ്ധനവോ, പ്രത്യേക സബ്സിഡിയോ പ്രഖ്യാപിക്കാതെ കാർഷിക മേഖലയെ തഴഞ്ഞു. ധാതു ഇടനാഴിയും കടലാമ പരിചരണ കേന്ദ്രങ്ങൾ പോലുള്ള പ്രഖ്യാപനങ്ങൾ കൊണ്ട് കേരളത്തിന്റെ യഥാർത്ഥ വികസന ആവശ്യങ്ങളെ മൂടിവെക്കാൻ കഴിയില്ല. അതിവേഗ റെയിൽ ഇടനാഴി പ്രതീക്ഷിച്ച കേരളത്തെ നിരാശപ്പെടുത്തി. സംസ്ഥാനത്തിൻ്റെ ആരോഗ്യ മുന്നേറ്റത്തിന് അത്യന്താപേക്ഷിതമായ എയിംസിന്, കോഴിക്കോട് കിനാലൂരിൽ ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയിട്ടും ഈ ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായില്ല. സുപ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം പൂർണ്ണമായും അവഗണിച്ചുവെന്നും നാടിന്റെ വികസനത്തിന് കുതിപ്പേകേണ്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളോട് കേന്ദ്രം പുലർത്തുന്ന ഈ അവഗണന തികച്ചും പ്രതിഷേധാർഹമാണെന്നും എം.പി കുറ്റപ്പെടുത്തി.