ജാതി,മതം കോളത്തിൽ ബുദ്ധമതം,പട്ടിക വിഭാഗം രേഖപ്പെടുത്താൻ നടപടി
ആലപ്പുഴ: സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക വെബ് പോർട്ടലുകൾ, കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വെബ് പോർട്ടൽ മുതലായവയിൽ മതം രേഖപ്പെടുത്തേണ്ട ഭാഗത്ത് 'ബുദ്ധമതം' കൂടി ഉൾപ്പെടുത്തും. ജാതി രേഖപ്പെടുത്തേണ്ട കോളങ്ങളിൽ 'ബുദ്ധമതം - പട്ടികജാതി/പട്ടികവർഗം" എന്നും ഉൾപ്പെടുത്താനുള്ള നടപടികൾ വിവിധ വകുപ്പുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച
സർക്കുലർ പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി ഡോ.എ.കൗശിഗൻ പുറപ്പെടുവിച്ചു.
കേരള ബുദ്ധിസ്റ്റ് കൗൺസിലിന്റെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് മൈക്രോ മൈനോറിട്ടി വിഭാഗത്തെ സംബന്ധിച്ച സർവേയടക്കം നടത്തിയ ശേഷമാണ് നടപടി. കേരള ബുദ്ധിസ്റ്റ് കൗൺസിലിന്റെ കണക്ക് പ്രകാരം കേരളത്തിൽ 5846 ബുദ്ധമത വിശ്വാസികളായ കുടുംബങ്ങളുണ്ട്. വില്ലേജ് ഓഫീസുകളിൽ നിന്ന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും, വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും പ്രതിസന്ധി നേരിട്ടതോടെയാണ് ബുദ്ധിസ്റ്റ് കൗൺസിൽ പ്രവർത്തകർ സർക്കാർ സഹായം തേടിയത്. പഠന സൗകര്യങ്ങൾക്കും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കും നടപടി പ്രയോജനം ചെയ്യുമെന്ന് കേരള ബുദ്ധിസ്റ്റ് കൗൺസിലംഗം എം.എം.നിഷു പറഞ്ഞു.