വികസിത ഭാരതത്തിലേക്ക് ഒരു ചുവട്
കൊച്ചി: 'വികസിത ഭാരതം' ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തിൽ എൻ.ബി.എഫ്.സികൾ വഹിക്കുന്ന നിർണായക പങ്കിനെ കേന്ദ്ര ബഡ്‌ജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈവിദ്ധ്യമാർന്നതും ഔദ്യോഗികവുമായ വായ്പാ സേവനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കുന്നതിന് ബഡ്‌ജറ്റ് അടിവരയിടുന്നു. പതിനായിരം കോടി രൂപയുടെ എസ്.എം.ഇ ഗ്രോത്ത് ഫണ്ട്, വായ്പാ ഗാരണ്ടി സംവിധാനങ്ങളുമായി ടി.ആർ.ഇ.ഡി.എസ് പ്ലാറ്റ്ഫോമിനെ കൂടുതൽ സംയോജിപ്പിക്കാനുള്ള തീരുമാനം, കോർപ്പറേറ്റ് ബോണ്ട് വിപണിയെ ശക്തമാക്കുന്ന നീക്കങ്ങൾ എന്നിവ വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്തും. സാമ്പത്തിക അച്ചടക്കവും ദീർഘകാല സുസ്ഥിരതയും മുൻനിർത്തിയുള്ളതാണ് ബഡ്‌ജറ്റ്. ഹ്രസ്വകാല ഉത്തേജനങ്ങളേക്കാൾ സുസ്ഥിരമായ വളർച്ചയ്ക്കാണ് മുൻഗണന. ധനകമ്മി ജി.ഡി.പിയുടെ 4.3 ശതമാനമായി കുറച്ചതും പൊതു മൂലധനച്ചെലവ് 12.2 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചതും സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ വളർച്ചയ്ക്ക് സുസ്ഥിരമായ ഒരു അടിത്തറ പാകാൻ സഹായിക്കും. ചെറിയ പട്ടണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, വ്യവസായ ക്ലസ്റ്ററുകൾ പുനരുദ്ധരിക്കുന്നതും, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിബന്ധനകൾ ലളിതമാക്കുന്നതും ഇന്ത്യയിലെ അനൗദ്യോഗിക-അർദ്ധ അനൗദ്യോഗിക സമ്പദ്ഘടനയുടെ യാഥാർത്ഥ്യങ്ങൾക്കനുസൃതമായ നടപടികളാണ്.
(മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ)