ധാതുഇടനാഴി: കേന്ദ്രനീക്കത്തിൽ സംശയമെന്ന് മന്ത്രി രാജീവ്

Monday 02 February 2026 1:31 AM IST

തിരുവനന്തപുരം: ധാതു ഇടനാഴിയിലൂടെ കേരളത്തിന്റെ ധാതുസമ്പത്തിന്മേൽ അധികാരം സ്ഥാപിക്കാനാണോ കേന്ദ്ര സർക്കാർ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിർമ്മാണ മേഖലയിൽ ഡിമാൻഡുള്ള അപൂർവ്വ ധാതുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ധാതുക്കളുടെ വില്പനയിൽ കേന്ദ്രത്തിന് നേരിട്ട് അധികാരം നൽകുന്ന നിയമഭേദഗതികൾ ഇതിന്റെ ഭാഗമാണോ എന്ന് പരിശോധിക്കണം. കേരള ബഡ്ജറ്റിൽ വിഴിഞ്ഞം മുതൽ ചവറ വരെ ഒരു ധാതു ഇടനാഴി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം സമാനമായ പദ്ധതി കൊണ്ടുവരുന്നത് ദുരൂഹമാണ്. കേന്ദ്ര ബ‌ഡ്ജറ്റിൽ കേരളത്തിന് കടുത്ത അവഗണനയുണ്ടായി. എയിംസ്,അതിവേഗ റെയിൽ ഇടനാഴി എന്നിവയിലൊന്നും കേരളത്തെ ഉൾപ്പെടുത്തിയില്ല. പുതുതായി ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നിലും കേരളമില്ല. അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നെങ്കിൽ സർക്കാർ ഒപ്പം തന്നെ നിന്നേനെ. എയിംസിന്റെ കാര്യത്തിൽ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.