ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞ സ്വർണവില വൈകിട്ട് വീണ്ടും വർദ്ധിച്ചു, കാരണമായത് ' ബൈ ദ ഡിപ്' തരംഗം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ കുത്തനെ കുറഞ്ഞ സ്വർണവിലയിൽ വൈകിട്ടായതോടെ വീണ്ടും വർദ്ധന. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13740 രൂപയും പവന് 1,09,920 രൂപയുമാണ്. ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ്. ആഗോളതലത്തിൽ ആഞ്ഞടിച്ച ' ബൈ ദ ഡിപ്' തരംഗമാണ് സ്വർണവില വീണ്ടും വർദ്ധിക്കാൻ കാരണം. രാവിലെയും ഉച്ചയ്ക്കുമായി 10000 രൂപയ്ക്കടുത്ത് കുറഞ്ഞ ശേഷമാണ് വൈകിട്ട് തിരിച്ചുകയറിയത്. വില കുത്തനെ കുറഞ്ഞ അവസരം മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതാണ് തിരിച്ചടിയായത്.
ഒരു ഘട്ടത്തിൽ 1.31 ലക്ഷത്തിലേക്ക് ഉയർന്നവില കഴിഞ്ഞ മൂന്നുദിവസങ്ങളിലായി താഴേക്ക് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13890 രൂപയും പവന് 1,11,120 രൂപയുമായിരുന്നു. ഉച്ചയ്ക്കുശേഷം പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയും ഗ്രാമിന് 400 രൂപ കുറഞ്ഞ് 13,490 രൂപയായി. എന്നാൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ സ്വർണവില ഇനിയും കുറയാൻ സാദ്ധ്യതയില്ലെന്ന് കരുതി നിക്ഷേപകർ കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങി. സ്വർണം വാങ്ങാൻ ആഗോള തലത്തിൽ നിക്ഷേപകരും ബാങ്കുകളും അടക്കം രംഗത്ത് വന്നതോടെ സ്വർണ വില ഉയരുകയായിരുന്നു. ഇതാണ് സ്വർണവില വീണ്ടും ഗ്രാമിന് 13740 രൂപയും പവന് 1,09,920 രൂപയുമായി ഉയർന്നത്. ഇതിൽ ജി.എസ്.ടിയും പണിക്കൂലിയും ഉൾപ്പെട്ടിട്ടില്ല.
ജനുവരി 29നുശേഷമാണ് സ്വർണവിലയിൽ കനത്ത ഇടിവ് സംഭവിച്ചുതുടങ്ങിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,880 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ കഴിഞ്ഞ ശനിയാഴ്ച പവൻ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണുണ്ടായത്. വ്യാഴാഴ്ച റെക്കാഡ് മുന്നേറ്റമുണ്ടായ പവൻ വിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 7,360 രൂപയുടെ ഇടിവാണുണ്ടായത്.