എസ്.ഐ.ആർ: എൽ.ഡി.എഫ് മാർച്ചിൽ പ്രതിഷേധമിരമ്പി
കോഴിക്കോട്: അർഹരെപോലും വോട്ടർപട്ടികയിൽ നിന്ന് പുറത്തുനിർത്തി വളഞ്ഞ വഴിയിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയും അർഹരായവരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള അവസരം നിഷേധിക്കുന്ന സമീപനത്തിനെതിരെയും മാർച്ചിൽ പ്രതിഷേധമുയർന്നു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാൽ രണ്ടാഴ്ച പരാതി നൽകാനും പരിഹരിക്കാനുമുള്ള അവസരമുണ്ടാകണമെന്ന ആവശ്യവും പ്രതിഷേധത്തിനെത്തിയവർ ഉയർത്തി. രാവിലെ പി.ഡബ്ല്യു.ഡി പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കാളികളായി. കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ, എൽ.ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ്, എൽ.ഡി.എഫ് നേതാക്കളായ കെ.കെ ബാലൻ, എൻ.കെ അബ്ദുൾ അസീസ്, പ്രകാശ് കറുത്തേടത്ത്, മുഹ്‌സിന, എയർലൈൻ അസീസ്, പി.പി ആസാദ് എന്നിവർ പ്രസംഗിച്ചു.