പൊന്നാണ് തോട്ടപ്പയർ

Tuesday 03 February 2026 1:30 AM IST

കോലഞ്ചേരി: റബർമരത്തിന്റെ പോഷണത്തിനായി വളർത്തുന്ന തോട്ടപ്പയർ കർഷകന് പൊന്നായി മാറുന്നു. റബർ വില കുത്തനെ ഇടിഞ്ഞ് നടുവൊടിയുമ്പോൾ മരത്തിനല്ലാതെ ആർക്കും ഗുണമില്ലാതെ കാടുപിടിക്കുന്ന തോട്ടപ്പയറിന്റെ വിത്തിന് കിലോ 1200 രൂപ വരെയുണ്ട് വില. ബീൻസിന്റെ രൂപത്തിലെ വിത്തുകായ ഉണക്കിയെടുക്കുന്ന പരിപ്പിന് മലഞ്ചരക്ക് കടകളിൽ വലിയ ഡിമാൻഡാണ്. പയറുവിറ്റ് ദിനം 1500 രൂപ വരെ സമ്പാദിക്കുന്നവരുമുണ്ട്.

ഈരാറ്റുപേട്ടയിലാണ് തോട്ടപ്പയറിന്റെ മൊത്തക്കച്ചവടം. പാലക്കാടുള്ള ഏജൻസിക്കാണ് ഇവ കൈമാറുന്നത്.

വിത്തിൽ നിന്ന് മരുന്ന്

മരുന്ന് നിർമ്മാണത്തിനായി രാസഘടകങ്ങൾ വേർതിരിച്ചെടുക്കാനാണ് വിത്ത് ഉപയോഗിക്കുന്നതെന്നാണ് വിവരം. വിത്തുകൾ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഔഷധ നിർമ്മാണത്തിന് വേണ്ടതെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും കച്ചവടക്കാർക്കില്ല.

ആർത്തവവിരാമ സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, ത്വക്ക് രോഗങ്ങൾ,കുടൽരോഗം, ഈസ്ട്രജൻ ശോഷണം തുടങ്ങിയ ചികിത്സയ്ക്കുള്ള മരുന്നുകളുടെ പ്രധാനഘടകങ്ങൾ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നുണ്ടെന്നാണ് സൂചന.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിത്തുണ്ടാകുക.

വെയിലത്തുണക്കി ഒന്ന് അമർത്തിയാൽ വിത്ത് വീഴും. വേനൽമഴ ലഭിക്കുന്നതോടെ വിപണി മങ്ങും.

റബർ തോട്ടങ്ങൾ കുറയുന്നതും പൈനാപ്പിൾ കൃഷി വ്യാപകമാകുന്നതും തോട്ടപ്പയറിന്റെ ലഭ്യത കുറയ്ക്കുന്നുണ്ട്.

റബർ തോട്ടങ്ങളിൽ മണ്ണിൽ നൈട്രജൻ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും വരൾച്ച തടയുന്നതിനുമാണ് തോട്ടപ്പയർ വളർത്തുന്നത്.

പരിചരണം ആവശ്യമില്ല. വേനൽക്കാലത്തിന് മുന്നോടിയായി പുഷ്പിക്കും.

അന്താരാഷ്ട്ര തലത്തിൽ ഏറെ ആവശ്യക്കാരുള്ള തോട്ടപ്പയർ കൃഷി ശ്രദ്ധിച്ചാൽ മികച്ച വരുമാനമാർഗ്ഗമാക്കാം.

ഫൈസൽ

ഈരാറ്റുപേട്ടയിലെ തോട്ടപ്പയർ വ്യാപാരി