ചൂട് കനത്തു, ഒരു മാസത്തിനിടെ 157 തീപിടിത്ത കേസുകൾ

Tuesday 03 February 2026 12:45 AM IST

മലപ്പുറം: ചൂട് കനത്തതോടെ ജില്ലയിൽ തീപിടിത്ത കേസുകളും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഒരു മാസത്തിനിടെ ജില്ലയിൽ 157 തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്, 35 എണ്ണം. ഏറ്റവും കുറവ് കേസുകൾ താനൂരിലും - ആറെണ്ണം. പെരിന്തൽമണ്ണ -27, പൊന്നാനി-26, മലപ്പുറം -25, നിലമ്പൂർ -19, തിരുവാലി -ഒമ്പത്, മഞ്ചേരി -10 എന്നിങ്ങനെയാണ് വിവിധ ഫയർ സ്റ്റേഷനുകൾക്ക് കീഴിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. കഴിഞ്ഞ വർഷത്തേതിൽ നിന്നും താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫയർ ഫോഴ്സ് അധികൃതർ പറയുന്നു.

കടുത്ത ചൂടിൽ തോട്ടങ്ങൾക്കും പുൽമേടുകൾക്കും അടിക്കാടുകൾക്കും ചപ്പുചവറുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കും തീ പിടിക്കുന്ന ഗ്രൗണ്ട് ഫയറുകളാണ് ജില്ലയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്തത് 648 തീപിടിത്ത കേസുകളാണ്. എന്നാൽ, ഈ വർഷം ഒരു മാസം പിന്നിട്ടപ്പോഴേക്കും കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധവ് ആശങ്കപ്പെടുത്തുന്നതാണെന്നും അധികൃതർ പറയുന്നു.

ജില്ലയിൽ ആകെയുള്ള എട്ട് ഫയർ സ്റ്റേഷനുകളിൽ തിരുവാലി, മഞ്ചേരി, താനൂർ ഫയർ സ്റ്റേഷനുകൾ ജീവനക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ കുറവുമുള്ള മിനി സ്റ്റേഷനുകളാണ്. സിവിൽ ഡിഫൻസിന്റെ സേവനമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ ആശ്വസമേകുന്നത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിൽ കൂടുതൽ ഫയർ സ്റ്റേഷനുകൾ ആവശ്യമാണ്.

ഇപ്പോഴുണ്ടാവുന്ന മിക്ക തീപിടുത്തങ്ങളും തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിൽ നിന്നുണ്ടാവുന്നതാണ്. വലിച്ചെറിയുന്നൊരു ബീഡിക്കുറ്റിയിൽ നിന്ന് പോലും വൻ അഗ്നിബാധയ്ക്ക് വഴിയൊരുക്കാം. വീണ് കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. വാസസ്ഥലങ്ങളും കൃഷിയിടങ്ങാളും ഒഴിഞ്ഞ പറമ്പുകളും ഫയർ ബ്രേക്കുകൾ നിർമ്മിച്ച് സുരക്ഷിതമാക്കുക.

ഇ.കെ.അബ്ദുൽ സലീം, സ്റ്റേഷൻ ഓഫീസർ, ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റേഷൻ,മലപ്പുറം

വിവിധ ഫയർ സ്റ്റേഷനുകൾക്ക് കീഴിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം

തിരൂർ - 35

പെരിന്തൽമണ്ണ- 27

പൊന്നാനി - 26

മലപ്പുറം - 25

നിലമ്പൂർ- 19

തിരുവാലി- 9

മഞ്ചേരി- 10

താനൂർ- 6