ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു,​ അയോഗ്യത തുടരും

Tuesday 03 February 2026 12:07 AM IST

തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി വിദേശിയായ പ്രതിയെ രക്ഷിച്ച കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ കോടതി താത്കാലികമായി മരവിപ്പിച്ചു. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്നുവർഷം തടവും 10,000 രൂപ പിഴയുമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറ മരവിപ്പിച്ചത്. ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതും എം.എൽ.എ സ്ഥാനത്തു നിന്നുള്ള അയോഗ്യതയും നിലനിൽക്കും. ഇതുസംബന്ധിച്ച വാദം ആറിന് കേൾക്കും.

ജനുവരി അഞ്ചിന് നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീലാണ് ജില്ലാ കോടതി പരിഗണിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നതുവരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.