രാഷ്ട്രീയ പിടിവാശി --- കർഷക ക്ഷേമനിധി ബോർഡ് കട്ടപ്പുറത്ത്
തിരുവനന്തപുരം: ആറ് വർഷം മുൻപ് സംസ്ഥാനത്ത് തുടക്കമിട്ട കർഷക ക്ഷേമനിധി ബോർഡ് ഇപ്പോഴും കട്ടപ്പുറത്ത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കുമ്പോഴാണ് സംസ്ഥാനത്തെ ഇരുപത് ലക്ഷത്തോളം കർഷകർക്ക് ഉപകാരമാകുന്ന പദ്ധതിക്ക് ഈ ദുര്യോഗം. അഞ്ചുവർഷമായി ധനകാര്യവകുപ്പിന്റെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം ഉണ്ടാകാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്നാണ് ആക്ഷേപം.
ഒന്നാം പിണറായി സർക്കാരിൽ 2020 ഒക്ടോബർ 14 നാണ് ബോർഡ് പ്രവർത്തനം തുടങ്ങിയത്. ഇതനുസരിച്ചാണ് ഷേമനിധിയിൽ അംഗങ്ങളെ ചേർത്ത് തുടങ്ങിയത്. എന്നാൽ ചട്ടങ്ങൾ രൂപീകരിക്കാനും പദ്ധതികൾ അംഗീകരിക്കാനും ധനകാര്യ വകുപ്പിലേക്ക് അയച്ച ഫയൽ ഇതുവരെയും മടങ്ങിവന്നില്ല. ആനുകൂല്യ വിതരണത്തിനും പദ്ധതികൾക്കും ധനവകുപ്പിന്റെ പച്ചക്കൊടി ഇല്ലാതായതോടെയാണ് കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മുടങ്ങിയത്.
സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിൽ വരുന്ന ഈ ബോർഡിൽ പ്രഖ്യാപിച്ച പെൻഷനും ആനുകൂല്യങ്ങളും മറ്രു ക്ഷേമനിധി ബോർഡുകളെക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തടഞ്ഞത്.
മറ്റു ബോർഡുകളിൽ പെൻഷൻ തുക 2,000 രൂപ നൽകുമ്പോൾ കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന കർഷകന് 5,000 രൂപവരെ പ്രതിമാസ പെൻഷൻ നൽകാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇൻഷ്വറൻസ്, ഭവന, ചികിത്സ, വിദ്യാഭ്യാസ, വിവാഹ ധനസഹായം അടക്കമുള്ള 12 ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക ക്ഷേമനിധിയിൽ അനൂകൂല്യം കൂടിയതിനാൽ സി.പി.എം വകുപ്പുകളിലെ ബോർഡുകളിലുള്ളവർ അംഗത്വം ഉപേക്ഷിച്ച് കർഷക ക്ഷേമ ബോർഡിൽ എത്തുമെന്ന ആശങ്കയും വഴിമുടക്കലിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.
സർക്കാരിന് ബാദ്ധ്യത വരില്ലെന്ന് കൃഷിവകുപ്പ്
കർഷകന്റെ അംശദായം, കൃഷി അനുബന്ധ സ്രോതസുകളിൽ നിന്നടക്കം പത്തിലധികം മാർഗ്ഗങ്ങളിൽ നിന്നായി ബോർഡിന് വരുമാനം കണ്ടെത്താനാകുമെന്ന് കൃഷി വകുപ്പ് പറയുന്നു. ഇതിൽ നിന്നും പെൻഷൻ നൽകാനാകുമെന്നതിനാൽ സർക്കാരിന് ബാദ്ധ്യത ഉണ്ടാകില്ല. കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കുന്ന കമ്പനികളുടെ ലാഭവിഹിതത്തിൽ നിന്നടക്കം വരുമാനം കണ്ടെത്താനാകും . ഇതുവരെ കർഷകരിൽ നിന്ന് ലഭിച്ച അംശദായം 2.75 കോടിയാണ്.
20 ലക്ഷം: സംസ്ഥാനത്തെ കർഷകർ
19,407 പേർ: അംഗത്വത്തിനായി ലഭിച്ച അപേക്ഷ
15,107 പേർ : ഇതുവരെ അംഗത്വം ലഭിച്ചവർ
കർഷക ക്ഷേമനിധിയോട് കരുണകാണിക്കണം: ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം:സി.പി.ഐ നിയന്ത്രണത്തിലുള്ള കർഷക തൊഴിലാളി ക്ഷേമനിധിയോട് ധനവകുപ്പ് കരുണകാണിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇന്നലെ ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്ക് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് അഭ്യർത്ഥന. കർഷക തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചിട്ട് അഞ്ചുവർഷമാകുന്നു. ഭാരവാഹികളെ നിയമിച്ചെങ്കിലും പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ്. ചട്ടവും ഫണ്ടും അനുവദിച്ചിട്ടില്ല. അവസാനവർഷത്തെ ബഡ്ജറ്റിലെങ്കിലും ഫണ്ട് അനുവദിക്കാൻ മനസ് കാണിക്കണമെന്നും മറുപടി പ്രസംഗത്തിൽ അനുകൂല നിലപാട് പ്രതീക്ഷിക്കുതായും അദ്ദേഹം പറഞ്ഞു. പതിവ് വിരുദ്ധമായി, ധനമന്ത്രി ശ്രദ്ധിക്കണമെന്ന് രണ്ട് വട്ടം പറഞ്ഞതിന് ശേഷമാണ് ചിറ്റയം ഗോപകുമാർ ആവശ്യമുന്നയിച്ചത്. സാക്ഷരതാ പ്രേരക്മാരെ സ്ഥിരപ്പെടുത്താൻ നടപടിയെടുക്കണം. ഐ.ടി.മേഖല മുതൽ ഉച്ചക്കഞ്ഞി തൊഴിലാളികളെയും ഒാട്ടോറിക്ഷക്കാരെയും തൃപ്തിപ്പെടുത്തിയതാണ് സംസ്ഥാന ബഡ്ജറ്റെന്ന് കടകംപള്ള സുരേന്ദ്രൻ പറഞ്ഞു. നല്ല നേതാക്കളെയും ജഡ്ജിമാരേയും കുറിച്ച് വായിൽതോന്നിയത് വിളിച്ചുപറയുന്ന രീതി പ്രതിപക്ഷ നേതാവിന് യോജിച്ചതാണോ എന്ന് ആലോചിക്കണം. മന്ത്രി ശിവൻകുട്ടിയെ പരസ്യമായി അവഹേളിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി അതിരുവിട്ടതാണ്. ശബരിമല പ്രശ്നത്തിൽ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചതോടെ ബഡ്ജറ്റ് പൊതുചർച്ച ഭരണ പക്ഷ അംഗങ്ങളിൽ ഒതുങ്ങി. ടൈസൻമാസ്റ്ററും എൻ.ജയരാജും മാമിക്കുട്ടിയും കെ.ആൻസലനും കെ.എൻ.ഉണ്ണികൃഷ്ണനും എ.പ്രഭാകരനും അഹമ്മദ് ദേവർകോവിലും മുഹമ്മദ് മുഹസിനും എം.നൗഷാദും ഇന്നലെ പങ്കെടുത്തു.