ബഡ്ജറ്റ് അവഗണന: സി.പി.എം ഇന്ന് കരിദിനമാചരിക്കും

Tuesday 03 February 2026 12:01 AM IST

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാണിച്ചത് അവഗണനയാണെന്നാരോപിച്ച് ഇന്ന് കരിദിനമാചരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ബൂത്തുകളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധപ്രകടനം സംഘടിപ്പിക്കും.

കേരളം നിലനിൽക്കുന്നില്ലെന്ന രീതിയിലുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം 29 ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഒന്നുപോലും പരിഗണിച്ചില്ല. സ്വപ്നമായ എയിംസും പ്രഖ്യാപിച്ചില്ല. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. സർവകലാശാലകളും ടൗൺഷിപ്പുകളും പ്രഖ്യാപിച്ചതിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടുമില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയിൽവേ കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള പരാമർശങ്ങളുമില്ല. കേരളത്തിന്റെ സമ്പദ്ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള നടപടിയും സ്വീകരിച്ചില്ല. ആശ ഉൾപ്പെടെയുള്ള സ്‌കീം വർക്കർമാരെ പൂർണമായും അവഗണിച്ചു. സാധാരണക്കാരെ കൈയ്യൊഴിഞ്ഞ് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതാണ് ബഡ്ജറ്റെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.