കോംട്രസ്റ്റ് നെയ്ത്തുശാലയിലെ തൊഴിലാളി സമരം സർക്കാർ അയഞ്ഞു
ഉചിതമായ നടപടിയ്ക്ക് വ്യവസായ മന്ത്രിയുടെ നിർദ്ദേശം
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ. ഒരാഴ്ചക്കകം ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്.ഐ.ഡി.സി അധികൃതർക്ക് വ്യവസായ മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്ന കോംട്രസ്റ്റ് സമരവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയെത്തുടർന്നാണ് സുപ്രധാന നിർദ്ദേശമുണ്ടായത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കോംട്രസ്റ്റ് സംയുക്ത സമര സമിതി കൺവീനർ ഇ.സി സതീശൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ഇ.കെ വിജയൻ എം.എൽ.എ, സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ, കോംട്രസ്റ്റ് തൊഴിലാളികളായ ബാലചന്ദ്രൻ, പി.സജീവൻ, കെ.എസ്.ഐ.ഡി.സി മാനേജർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതീക്ഷയോടെ തൊഴിലാളികൾ
2009ൽ ഫാക്ടറി അടച്ചുപൂട്ടിയത് മുതൽ എ.ഐ.ടി.യു.സി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സമര പാതയിലായിരുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കോംട്രസ്റ്റ് ഏറ്റെടുക്കാൻ 2010ൽ കേരള സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയും 2012 ൽ നിയമസഭയിൽ ഏറ്റെടുക്കാൻ ബിൽ അവതരിപ്പിക്കുകയും ചെയ്തു. 2018 ഫെബ്രുവരി ഒന്നിന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടായതോടെ ശുഭ പ്രതീക്ഷയിലാണ് തൊഴിലാളികളും സമര സമിതി നേതാക്കളും. കോംട്രസ്റ്റ് സമരം 17 വർഷം പിന്നിടുകയും ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്ന് എട്ട് വർഷമാകുകയും ചെയ്ത സാഹചര്യത്തിൽ ഇന്നലെ കോംട്രസ്റ്റ് സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ കോഴിക്കോട്ട് ഐക്യദാർഢ്യ സമരം നടന്നു. കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന മാനാഞ്ചിറയ്ക്ക് സമീപമുള്ള കോംട്രസ്റ്റ് ഫാക്ടറിക്ക് 176 വർഷത്തെ പഴക്കമുണ്ട്.
കോംട്രസ്റ്റ് തൊഴിലാളികളെ സംരക്ഷിക്കണം: രാജേന്ദ്രൻ കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറിയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ. 2009 സ്ഥാപനം അടച്ചുപൂട്ടിയെങ്കിലും പോരാട്ടവുമായി തൊഴിലാളികൾ അണിനിരക്കുകയായിരുന്നു. പ്രതിസന്ധികളുണ്ടായെങ്കിലും തൊഴിലാളികളെ ചേർത്തുനിർത്തി മുന്നോട്ട് പോകാൻ എ.ഐ.ടി.യു.സിയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കോംട്രസ്റ്റ് ഏറ്റെടുക്കൽ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന കോംട്രസ്റ്റ് സമരത്തിന് എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ ടി.വി ബാലൻ, പി.വി മാധവൻ, പി.സുരേഷ് ബാബു, എം.മുഹമ്മദ് ബഷീർ, പി.ശിവപ്രകാശ്, സി.പി സദാനന്ദൻ, പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ നാസർ സ്വാഗതവും യു.സതീശൻ നന്ദിയും പറഞ്ഞു.