പുതിയകാവിലും വവ്വാക്കാവിലും മരണക്കെണിയായി 'ഉയരമൺപാത'
തഴവ: ദേശീയപാതയിൽ സ്ഥാപിക്കുന്ന അണ്ടർപാസിനോട് ചേർന്ന് ഉയരമൺപാത നിർമ്മിക്കുന്നത് കാൽനട യാത്രക്കാർക്ക് വൻ സുരക്ഷാ ഭീഷണിയാവുമെന്ന ആശങ്കയിൽ നാട്ടുകാർ. ദേശീയപാതയിൽ നിലവിൽ നിർമ്മിച്ചിരിക്കുന്ന പുതിയകാവ്,വവ്വാക്കാവ് അണ്ടർ പാസിലൂടെയാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെ പ്രധാന റോഡ് മുറിച്ചു കടക്കുന്നത്. റോഡ് മുറിച്ച് കടക്കുവാൻ കാൽനടയാത്രക്കാരും ഇതേ മാർഗ്ഗം തന്നെയാണ് ആശ്രയിക്കേണ്ടത്. എന്നാൽ ഇരുവശങ്ങളിലേക്കും ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന അണ്ടർപാസിനുള്ളിൽ കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ല. അണ്ടർ പാസിന്റെ കോൺക്രീറ്റ് ബീമുകളോട് ചേർന്ന് തന്നെയാണ് വാഹനഗതാഗതം നിലവിൽ പോലും നടക്കുന്നത്. ഇവിടെ വാഹനങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പോലും യാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്ന ആശങ്കയാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്.
തിരക്കേറിയ പാത
പുതിയകാവ്,വവ്വാക്കാവ് ജംഗ്ഷനുകളിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ ഈ വഴി ഉപയോഗിക്കുന്നത്. തിരക്കേറിയ സമയമായതിനാൽ ഗതാഗതത്തിരക്കും ഏറി വരുവാൻ സാദ്ധ്യതയുണ്ട്. ഇവിടെ അപകട സാദ്ധ്യത വർദ്ധിക്കാനും ഇടയുണ്ടെന്നാണ് രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പരാതി പറയുന്നത്.
അണ്ടർപാസിനോട് ചേർന്ന് പില്ലർ എലിവേറ്റഡ് റോഡ് നിർമ്മിക്കുകയാണെങ്കിൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാം
കരുനാഗപ്പള്ളി താലൂക്കിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് പുതിയകാവിൽ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് ഉയരമൺപാത നിർമ്മിക്കുന്നത്
നിലവിൽ ട്രയൽ ഗതാഗതം നടത്തുന്ന ഇവിടുത്തെ അണ്ടർ പാസിൽ പോലും പലപ്പോഴും തലനാരിഴയ്ക്കാണ് കാൽനട യാത്രക്കാർ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
ഗതാഗതം പൂർണമായും അനായാസമാകുന്ന സാഹചര്യത്തിൽ ദേശീയപാതയിലെ അണ്ടർ പാസുകൾ കാൽനടയക്കാർക്ക് അപകടഭീഷണി ഉയർത്തുമെന്നാണ് നാട്ടുകാർ പറയുന്നത്
പുതിയകാവിലെ ഉയര മൺപാതയുടെ നിർമ്മാണം ഉപേക്ഷിക്കുവാൻ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും.
വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ