മെസിയെ കൊണ്ടുവരാനുള്ള കാശ് പാവം കായികതാരങ്ങൾക്ക് കൊടുത്തൂടേ: അഞ്ജു ബോബി ജോർജ്

Tuesday 03 February 2026 3:56 AM IST

തിരുവനന്തപുരം : മെസിയെ കേരളത്തിലെത്തിക്കാൻ 100 കോടി രൂപ കോർപ്പറേറ്റുകളിൽ നിന്ന് സമാഹരിക്കാൻ തയ്യാറായ കേരള സർക്കാർ ആ തുക കായികതാരങ്ങളുടെ വളർച്ചയ്ക്കായി നൽകിക്കൂടേയെന്ന് ചോദിച്ച് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും മുൻ അത്‌ലറ്റുമായ അഞ്ജു ബോബി ജോർജ്. എങ്ങനെയാണ് പണം കണ്ടെത്തേണ്ടതെന്ന് സർക്കാരിന് അറിയാമെന്നും പക്ഷേ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ലെന്നും കാര്യവട്ടം എൽ.എൻ.സി.പി.യിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അഞ്ജു കുറ്റപ്പെടുത്തി.

കേരളത്തിന്റെ കായികരംഗത്തെ അപചയത്തെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നതിൽ സങ്കടമുണ്ട്.മികവുള്ള താരങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. എന്നാൽ അവർക്ക് വേണ്ടത്ര സാമ്പത്തിക പിന്തുണ നൽകാനാവുന്നില്ല . കേരളം ബഡ്ജറ്റിൽ കായിക മേഖലയ്ക്കായി നീക്കിവച്ചിട്ടുള്ള തുക കുറവാണ്. ഹോസ്റ്റലുകൾ നേരാംവണ്ണം നടത്താൻ സ്പോർട്സ് കൗൺസിലിന് കഴിയുന്നില്ലെന്നും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് കൂടിയായ അഞ്ജു പറഞ്ഞു. സാമ്പത്തിക പരിമിതിമൂലം ദേശീയ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ കേരള അത്‌ലറ്റിക്സ് അസോസിയേഷൻ ഇപ്പോൾ മുന്നിട്ടിറങ്ങുന്നില്ല. ദേശീയ ഗെയിംസിനായി കേരളത്തിൽ നിർമ്മിച്ച സ്‌റ്റേഡിയങ്ങളുടെ അവസ്ഥ പരിതാപകരമാണ്. കൃത്യമായ പരിചരണമില്ലാത്തതാണ് കാരണം.ഇതിലൊക്കെ ഹരിയാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും അഞ്ജു പറഞ്ഞു. ഇന്ത്യൻ കായികരംഗത്ത് ഉത്തേജക ഉപയോഗം വർദ്ധിച്ചുവരുന്നത് ആശങ്കാജനകമായകാര്യമാണെന്നും അഞ്ജു പറഞ്ഞു. ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളിലും ജൂനിയർ മീറ്റുകളിലും പലപ്പോഴും പരിശോധന ഇല്ലാത്തത് നിർഭാഗ്യകരമാണ്. കായികതാരങ്ങൾക്ക് ഇക്കാര്യത്തിൽ ബോധവത്കരണം നടത്താൻ ഫെഡറേഷൻ മുന്നിട്ടിറങ്ങുന്നുണ്ട്. അതേസമയം പരിശോധനകൾ കൂടുതൽ നടക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും കൂടുതലാകുന്നതെന്ന് അഞ്ജു ചൂണ്ടിക്കാട്ടി.