കൊട്ടാരക്കരയിലെ ബി.ജെ.പി സ്ഥാനാർത്ഥി ആർ. രശ്മി‌?

Tuesday 03 February 2026 12:29 AM IST

കൊല്ലം: കൊട്ടാരക്കരയിൽ കഴിഞ്ഞ തവണ കെ.എൻ. ബാലഗോപാലിനെതിരെ മത്സരിച്ച കോൺഗ്രസിലെ ആർ.രശ്മി ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. ഇതോടെ കൊട്ടാരക്കരയിൽ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ കളം കൊഴുക്കുമെന്ന് ഉറപ്പായി.

മന്ത്രി കെ.എൻ.ബാലഗോപാൽ തന്നെയാവും സി.പി.എം സ്ഥാനാർത്ഥി. സി.പി.എം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ എം.എൽ.എ പി. ഐഷാ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയാവുമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്. ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തോടെ കളമൊഴിയേണ്ട സാഹചര്യമെത്തിയ ആർ.രശ്മിയെ ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടിരുന്നു. രണ്ട് ടേം ജില്ലാ പഞ്ചായത്തംഗമായിരുന്ന ആർ.രശ്മി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ വലിയരീതിയിൽ വോട്ട് നേടി. പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ നിറഞ്ഞുനിന്ന് പ്രവർത്തിക്കവേയാണ് ഐഷാപോറ്റിയുടെ വരവ്. സ്ഥാനാർത്ഥി മോഹത്തിന്റെ കാര്യത്തിൽ മാത്രമല്ല, ചില അവഗണനകളിൽ പ്രതിഷേധിച്ചുകൂടിയാണ് ആർ.രശ്മി ബി.ജെ.പിയിലേക്ക് ചേക്കേറാൻ ആലോചിക്കുന്നത്.

സംസ്ഥാന നേതാക്കൾ പലതവണ ബന്ധപ്പെട്ടുവെങ്കിലും പൂർണ സമ്മതം അറിയിച്ചിട്ടില്ല. എന്നാൽ ആർ.രശ്മിതന്നെയാകും ബി.ജെ.പിയുടെ സ്ഥാനാർത്ഥിയെന്ന് മണ്ഡലത്തിലെ നേതാക്കൾക്ക് ഏറെക്കുറെ ബോദ്ധ്യമായിട്ടുണ്ട്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് നിലവിൽ ആർ.രശ്മി. ഐഷാ പോറ്റിയെ അടർത്തിയെടുക്കാനായ സന്തോഷങ്ങൾക്കിടയിൽ ആർ.രശ്മി പാർട്ടി വിട്ടുപോയാൽ കോൺഗ്രസിന് വലിയ നാണക്കേടാകും. ഇതറിഞ്ഞ് കോൺഗ്രസിന്റെ നേതാക്കൾ ചർച്ചയ്ക്ക് വന്നിട്ടുമുണ്ട്.