ഹൈദരാബാദിൽ മലയാളി വ്യവസായിയെ വെടിവച്ച് 6 ലക്ഷം കവർന്നു
കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യവസായിയെ എ.ടി.എം കൗണ്ടറിൽ വച്ച് അജ്ഞാതർ കാലിൽ വെടിവച്ച ശേഷം 6 ലക്ഷം രൂപ കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷിദിനാണ് വെടിയേറ്റത്. കഴിഞ്ഞ 31ന് ഹൈദരാബാദ് കോട്ടിയിൽ വച്ചാണ് സംഭവം.
വസ്ത്രവ്യാപാരിയായ റിൻഷിദ് ചാർമിനാറിന് സമീപം വസ്ത്രങ്ങൾ വാങ്ങാനെത്തിയതായിരുന്നു. പ്രതീക്ഷിച്ച വസ്ത്രങ്ങൾ ലഭിക്കാത്തതിനാൽ പണം ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എ.ടി.എം കൗണ്ടറിലെ സി.ഡി.എമ്മിൽ നിക്ഷേപിക്കുന്നതിനിടെയാണ് അജ്ഞാതരെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. എതിർത്തപ്പോൾ കാലിൽ വെടിവച്ച് പണം കവർന്നു. തുടർന്ന് റിൻഷിദിന്റെ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി ആ ബൈക്കിൽ അക്രമികൾ രക്ഷപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ആക്രമണത്തിന് ശേഷം ചാദർഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികൾ വസ്ത്രം മാറ്റിയ ശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലുള്ള റിൻഷിദ് അപകടനില തരണം ചെയ്തു.