എറണാകുളം ഡീസൽ ഷെഡ്: അനാവശ്യ വിവാദമെന്ന് റെയിൽവേ
ന്യൂഡൽഹി: എറണാകുളത്ത് ഡീസൽ മെയിന്റൻസ് ഷെഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണുണ്ടായതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ട്രെയിനുകൾ ഇലക്‌ട്രിക് എൻജിനുകളിലേക്ക് മാറിയതിനാൽ ഡീസൽ ഷെഡിന്റെ ആവശ്യമില്ല.
ഡീസൽ ഷെഡിൽ ഇനി ഇലക്‌ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണി നടക്കും. രാജ്യത്ത് ഡീസൽ എൻജിനുകൾ നിർമ്മിക്കുന്നില്ല. ലോകത്തെല്ലായിടത്തും ഇതാണ് സ്ഥിതി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബഡ്‌ജറ്റ് വിഹിതം വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽപാതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യത്തെ പരാമർശിച്ചാണ് മന്ത്രി മറുപടി പറഞ്ഞത്.
മെട്രോമാൻ ശ്രീധരനുമായി കേരളത്തിലെ റെയിൽവേ വികസനം വിശദമായി ചർച്ച ചെയ്‌തു. കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ പദ്ധതികളിൽ സാങ്കേതിക വൈദഗ്‌ദ്ധ്യം തെളിയിച്ച അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. കേരളത്തിലെ റെയിൽവേ ശേഷി കാസർകോട് മുതൽ തിരുവനന്തപുരം വരെ വളരെയേറെ മെച്ചപ്പെട്ടു. നിലവിൽ നടക്കുന്ന ലൈൻ വിപുലീകരണം വൻ മാറ്റമുണ്ടാക്കും. ഇത് കേരളത്തിൽ ഇരട്ടി ട്രെയിനുകൾ ഓടിക്കാൻ വഴിയൊരുക്കും. സംസ്ഥാന സർക്കാരും എംപിമാരും പിന്തുണ നൽകണം.