സ്വർണക്കൊള്ള; നിയമസഭയിൽ സംഘർഷം, നടന്നത് അസാധാരണ സംഭവങ്ങൾ

Tuesday 03 February 2026 9:59 AM IST

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംഘർഷ സമാന സാഹചര്യം. മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎൽഎമാരായ അൻവർ സാദത്തും സനീഷ് കുമാറും സ്‌പീക്കർ എ എൻ ഷംസീറിന്റെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതോടെ വാച്ച് ആൻഡ് വാർഡെത്തി സ്പീക്കറെ ഇരിപ്പിടത്തിൽ നിന്നുമാറ്റി. ഭരണ പ്രതിപക്ഷ എംഎൽഎമാർ പരസ്പരം പോർവിളിയുമായി ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് നിന്നു.

സഭ നിർത്തിവച്ചിരിക്കുകയാണ്. അൻവർ സാദത്തിനെയും സനീഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്യാനും സാദ്ധ്യതയുണ്ട്. ഇന്നുരാവിലെമുതൽ സഭയിൽ സംഘർഷാവസ്ഥ തുടരുന്നുണ്ടായിരുന്നു. എന്നിട്ടും സ്പീക്കർ ചോദ്യോത്തരവേള നടത്താൻ അനുമതി നൽകുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ പറഞ്ഞു. സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. നടുത്തളത്തിന് തൊട്ടരികെയെത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ചു.