തളരാത്ത കൈക്കരുത്തുമായി കൃഷ്ണകുമാർ
തൃപ്പൂണിത്തുറ: വിധി പലപ്പോഴും വില്ലനായെത്തിയിട്ടും ഒരിക്കലും തോൽക്കാൻ തയ്യാറായിരുന്നില്ല തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണകുമാർ. ഭിന്നശേഷിക്കാരുടെ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുമ്പോഴും കൃഷ്ണകുമാറിന്റെ മനസിലുണ്ടായിരുന്നത് വിജയം മാത്രം. മത്സരത്തിന് ശേഷം ഫലം വന്നപ്പോഴും വിധിയെ തോൽപ്പിച്ച കൈക്കരുത്തുമായി കൃഷ്ണകുമാർ പൊരുതി നേടിയത് സംസ്ഥാനതലത്തിൽ ഏഴാമത്തെ സ്വർണം. ഭിന്നശേഷിക്കാരുടെ പഞ്ചഗുസ്തിയിൽ 2023-24ൽ ദേശീയ ചാമ്പ്യൻപട്ടം നേടിയിരുന്നു കൃഷ്ണകുമാർ. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ ഭിന്നശേഷിക്കാർക്കായുള്ള 80 കിലോ വിഭാഗത്തിലാണ് കണ്ണംകുളങ്ങര കിളിയന്തറപറമ്പ് പൂർണശ്രീ വീട്ടിൽ വി. കൃഷ്ണകുമാർ(47) ദേശീയ തലത്തിൽ സ്വർണം നേടിയത്. മൂന്നാം വയസിലാണ് പോളിയോ ബാധിച്ച കൃഷ്ണകുമാറിന്റെ കാലുകൾ തളരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പഞ്ചഗുസ്തി തനിക്ക് വഴങ്ങുമെന്ന് കൃഷ്ണകുമാർ മനസിലാക്കി. തുടർന്ന് ചിട്ടയായ പരിശീലനമായിരുന്നു. പതിമൂന്നാം വയസുമുതൽ മത്സരങ്ങളിൽ പങ്കെടുത്തു. ഇതിനിടെ 9 വർഷം മുമ്പ് വലതുകൈയും തളർന്നു. പിന്നീടുള്ള മത്സരങ്ങളെ ഇടതുകൈകൊണ്ട് നേരിട്ടു. വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലേയ്ക്കും യോഗ്യത നേടിയെങ്കിലും മത്സരങ്ങൾ വിദേശത്തായതിനാൽ ചെലവ് താങ്ങാനാവാത്തതിനാൽ ആ ശ്രമങ്ങൾ ഉപേക്ഷിച്ചു. 2025 -26ലെ സംസ്ഥാന മത്സരത്തിൽ സ്വർണം നേടി. ഗുജറാത്തിൽ നടക്കുന്ന ദേശീയ മത്സരത്തിലും ഏഷ്യൻ മത്സരത്തിലും ഇത്തവണ പങ്കെടുക്കുമെന്ന് കടവന്ത്ര കെ.എസ്.ഇ.ബി സീനിയർ ഓഫീസ് അറ്റൻഡർ കൂടിയായ വി.കൃഷ്ണകുമാർ പറയുന്നു. അമ്മ പത്മാവതിയും മകൻ വെങ്കിടേഷും പ്രോത്സാഹനവുമായി കൃഷ്ണകുമാറിനൊപ്പമുണ്ട്.
ബി.ജെ.പിയുടെ ആദരം
ബി.ജെ.പി തൃപ്പൂണിത്തുറ ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണകുമാറിനെ ആദരിച്ചു.വാർഡ് കൗൺസിലറും ടൗൺ ഏരിയ സെക്രട്ടറിയുമായ ഷിന ഹരീഷ്, തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി രാജൻ പനയ്ക്കൽ,ടൗൺ ഏരിയാ കമ്മിറ്റിയംഗം രാജീവ് അടിയോടത്ത്,രമ സുനിൽ,മനോജ്,സുനിൽ, സുരേഷ്,ഉത്തമൻ,രമേഷ് ബാബു എന്നിവർ പങ്കെടുത്തു.