മൂത്തകുന്നം- ഇടപ്പള്ളി റോഡിന് 11.59 കോടി കൂടി നവീകരണം അതിവേഗം

Tuesday 03 February 2026 7:16 PM IST

കൊച്ചി: മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ നിലവിലുള്ള ദേശീയപാത 66 നവീകരിക്കുന്നതിന് 11.59 കോടി രൂപയുടെ അനുമതി. ദേശീയപാതാ അതോറിട്ടിക്ക് കീഴിലുള്ള എമ്പവേഡ് കമ്മിറ്റിയാണ് തുക അനുവദിച്ചത്. നിലവിലുള്ള ദേശീയപാതയിൽ ഒറ്റത്തവണ മെയിന്റനൻസ് എന്ന നിലയിലാണ് തുക അനുവദിച്ചത്. സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗത്തിന്റെ ചീഫ് എൻജിനീയറുടെ അക്കൗണ്ടിലേക്കായിരിക്കും തുക കൈമാറുക. തുടർന്ന് സർക്കാരിന്റെ ദേശീയപാത വിഭാഗം പ്രവൃത്തി നിർവഹണ മേൽനോട്ട ചുമതലകൾ വഹിക്കും. കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ മാനദണ്ഡപ്രകാരവും കേരളാ പൊതുമരാമത്ത് വകുപ്പ് ചട്ടങ്ങൾ പ്രകാരവുമായിരിക്കും നവീകരണ പ്രവർത്തനങ്ങൾ. ഇതിനുശേഷം, നിർവഹണ വിവരങ്ങൾ ദേശീയപാതാ അധികൃതർക്ക് കൈമാറണം.

ഹൈബി ഈഡൻ എം.പി ദേശീയപാത അധികൃതർക്ക് നൽകിയിരുന്ന നിവേദനത്തെ തുടർന്നാണ് അനുകൂല നടപടി.

തൂണിലെ താഴ്ച; വിദഗ്ദ്ധ പരിശോധന ആരംഭിച്ചു

ദേശീയപാത 66ലെ മൂത്തകുന്നം-കോട്ടപ്പുറം പാലത്തിന്റെ ഒരു തൂണിലെ താഴ്ച ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പദ്ധതി നിർവഹണത്തിനായി നിയോഗിച്ച സ്വതന്ത്ര എൻജിനിയർ നടത്തിയ സ്ഥലപരിശോധനയിൽ പൈൽ ക്യാപ്/പിയർ ക്യാപ് നിലയിൽ ഏകദേശം 500 മില്ലീമീറ്റർ വരെ താഴ്ച കണ്ടെത്തിയതായി എൻ.എച്ച്.എ.ഐയുടെ പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് ഹൈബി ഈഡൻ എം.പിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി. തുടർന്നുള്ള നടപടികൾക്കായി പദ്ധതി രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി വിദഗ്ധ സംഘത്തെ നിയോഗിച്ച് പ്രവർത്തനം ആരംഭിച്ചു. ദേശീയപാത അതോറിട്ടിയുമായി ദീർഘകാല കരാറിൽ ഏർപ്പെട്ട സ്വകാര്യ സ്ഥാപനമാണ് വിദഗ്ധ സംഘത്തെ നിയോഗിച്ച് താഴ്ചയുടെ കാരണം പരിശോധിക്കുന്നതിന് നടപടികൾ ആരംഭിച്ചത്.

കരാർ വ്യവസ്ഥകൾ അനുസരിച്ച്, പാലത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും രൂപകൽപ്പന, നിർമ്മാണം, പരിപാലനം, ഘടനാപരമായ സുരക്ഷയും സ്ഥിരതയും 15 വർഷത്തേക്ക് ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്വം കൺസഷയർ (സ്വകാര്യ കമ്പനി)ക്കായിരിക്കും.വിഷയത്തിന്റെ സാങ്കേതിക പ്രാധാന്യം കണക്കിലെടുത്ത് ഇത് ദേശീയപാത അതോറിട്ടി ഡൽഹി ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് കൈമാറിയിട്ടുണ്ട്.

നിലവിൽ ദേശീയപാത അതോറിട്ടി സ്വതന്ത്ര എൻജിനിയറുടെ മേൽനോട്ടത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. എൻ.എച്ച്.എ.ഐ