ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത്, വരവ് പിഎസ്എൽവി ദൗത്യപരാജയത്തിന് പിന്നാലെ
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ പിഎസ്‌എൽവി ദൗത്യം രണ്ട് തവണ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവായ അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നതായി വിവരം. ഇതുസംബന്ധിച്ച് ബഹിരാകാശ വകുപ്പിന് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് വിവരം. എന്നാണ് ഡോവൽ തിരുവനന്തപുരത്ത് എത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല.
അജിത് ഡോവൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പിഎസ്എൽവി ദൗത്യം പരാജയപ്പെടാൻ കാരണം അട്ടിമറിയല്ല എന്ന് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ആദ്യ തവണയും ജനുവരി 12ന് രണ്ടാം തവണയും പിഎസ്എൽവി മിഷൻ പരാജയപ്പെട്ടിരുന്നു. ലോഞ്ചിംഗ് സമയം മൂന്നാം ഘട്ടത്തിലാണ് രണ്ട് തവണയും പരാജയം ഉണ്ടായത്. ഇതോടെ ഐഎസ്ആർഒ ഒരു പ്രത്യക പരാജയ പഠന സംവിധാനം രൂപീകരിച്ചിരുന്നു. ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ.കെ ശിവന്റെ നേതൃത്വത്തിലെ സംഘമായിരുന്നു ഇത് അന്വേഷിച്ചത്. ഇവർ മൂന്ന് ദിവസത്തോളമെടുത്ത് പരാജയ കാരണം അറിയാൻ വിവിധ ടീമുകളുമായി ഐഎസ്‌ആർഒയിൽ ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരം ഡോവൽ ഇവിടെയെത്തി അന്വേഷണം നടത്തിയത്. നിലവിൽ അട്ടിമറി സാദ്ധ്യതയില്ലെന്ന റിപ്പോർട്ട് ആണ് നൽകിയത് എന്നാണ് വിവരം. പിഎസ്എൽവിയിലെ തകരാർ എന്തെന്ന് ഐഎസ്‌ആർഒ മനസിലാക്കിയിട്ടുണ്ട്. ഇനി അത് പരിഹരിക്കുന്നതിനും മിഷൻ എന്ന് വീണ്ടും ഉണ്ടാകുമെന്നതാണ് അറിയേണ്ടത്.