സിയാൽ എയ്റോ പാർക്ക് ആദ്യഘട്ടത്തിന് തുടക്കമാകുന്നു

Wednesday 04 February 2026 12:48 AM IST

നെടുമ്പാശേരി: വ്യോമയാന മേഖലയുടെ സമഗ്രമായ വളർച്ചക്കാവശ്യമായ സാങ്കേതികവും ബൗദ്ധികവുമായ കേന്ദ്രമായി സിയാലിനെ മാറ്റാനായി 'സിയാൽ എയ്റോ പാർക്ക്' പദ്ധതി വരും. ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതിക സഹായ സേവനങ്ങൾ, എന്നിവയെ ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 101 കോടി രൂപയുടെ ആറ് പദ്ധതികൾ കൂടി എയ്റോ പാർക്കിനൊപ്പം ചേർക്കും. എയർ ക്രാഫ്റ്റ് ഹാങ്ങറുകൾ, എയർ ക്രാഫ്റ്റ് പാർക്കിംഗ് സൗകര്യം, ഏവിയേഷൻ രംഗത്തെ വിവിധ പരിശീലനങ്ങൾ, സാങ്കേതിക സഹായ കേന്ദ്രങ്ങൾ എന്നിവ അടങ്ങിയ 36 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി, കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് ഹാങ്ങർ, അത്യാധുനിക അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിംഗ് സെന്റർ എന്നിവ ഉടൻ സജ്ജമാകുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഐ.ടി പാർക്ക് ഉൾപ്പെടുന്ന രണ്ടാം ഘട്ടവും എയ്റോ സിറ്റി എന്ന പദ്ധതിയുടെ മൂന്നാം ഘട്ടവും വരും വർഷങ്ങളിൽ ആരംഭിക്കും.

ആദ്യ ഘട്ടത്തിലെ സൗകര്യങ്ങൾ

ടെക്‌നിക്കൽ സർവീസസ് ഫെസിലിറ്റി, പ്രീമിയം കോ-വർക്കിംഗ് സ്പേസായ സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്.