കടലാമ വരും:തീരം തെളിഞ്ഞാൽ 

Wednesday 04 February 2026 12:58 AM IST

കൊച്ചി: കേന്ദ്രം പച്ചക്കൊടി കാട്ടിയെങ്കിലും കടലാമകൾക്ക് കേരളത്തിലേക്കു വരാൻ തടസമായി തീരത്തെ കല്ലും മരവും. കടലാക്രമണം തടയാൻ കരിങ്കൽ ഭിത്തി കെട്ടുന്നതും ബീച്ചുകളിൽ കാറ്റാടി മരങ്ങൾ വളർത്തുന്നതുമാണ് മുട്ടയിടാനെത്തുന്ന ആമകൾക്കുള്ള പ്രധാന തടസം. കാറ്റാടി വളരുന്ന മണ്ണ് ഉറച്ചു പോകും. കുഴിയുണ്ടാക്കി മുട്ടയിടുന്ന ആമകൾക്ക് ഇതു ബുദ്ധിമുട്ടാണ്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനു പ്രഖ്യാപിച്ച കടലാമ സംരക്ഷണ പദ്ധതി യാഥാർത്ഥ്യമാകാൻ ഈ തടസങ്ങൾ മറി കടക്കണം.

ആമകൾക്കു കടന്നുവരാൻ പരിസ്ഥിതി സൗഹൃദ പാതകൾ നിർമ്മിക്കുമെന്നാണ് പ്രതീക്ഷ. വൈപ്പിൻ, ചാവക്കാട്, ബ്ലാങ്ങാട്, മന്ദലാംകുന്ന്, പയ്യോളി മേഖലകളിൽ ഇതുമായി

ബന്ധപ്പെട്ട സംഘടനകൾ സജീവമാണ്. ഇതിലെ പ്രവർത്തകർ നായ്‌ക്കൾ, കുറുക്കൻ, പരുന്ത് തുടങ്ങിയവയിൽ നിന്ന് മുട്ടകൾക്കു സംരക്ഷണം നൽകും.കേരളതീരത്ത് അപൂർവയിനം ഹോക്‌സ്ബിൽ കടലാമകളടക്കം എത്തുമായിരുന്നു. ഒലീവ് റെഡ്‌ലി, ഗ്രീൻ, ലോഗർഹെഡ്, ലെതർബായ്‌ക്ക് എന്നിവയാണ് ഇന്ത്യൻ സമുദ്രമേഖലയിൽ കാണുന്നത്. കൂട്ടത്തോടെയെത്തി മുട്ടയിട്ടു മടങ്ങും. ഡിസംബർ മുതൽ മാർച്ച് വരെയാണ് പ്രജനന സമയം.

മനുഷ്യരുടെ

മിത്രം

  • മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയായ ജെല്ലി ഫിഷിനെയും വലകൾ നശിപ്പിക്കുന്ന ജീവികളെയും ആമകൾ ഭക്ഷണമാക്കും
  • കടൽ പായലും മറ്റു ജലസസ്യങ്ങളും പെരുകുന്നത് നിയന്ത്രിക്കും
  • കടലാമ സംരക്ഷണം വിനോദസഞ്ചാരികളെ ആകർഷിക്കും.
  • കാലാവസ്ഥാ വ്യതിയാനം, കടലിലെ മാറ്റങ്ങൾ, കടൽ ജീവികൾ തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ കടലാമകളെ ഉപയോഗപ്പെടുത്താം

ചെമ്മീൻ

' പറപറക്കും" കടലാമ സംരക്ഷണ പദ്ധതികൾ യാഥാർത്ഥ്യമായാൽ ചെമ്മീൻ വ്യവസായികൾക്ക് ഗുണമുണ്ടാകും. കടലാമ സംരക്ഷണത്തിലെ വീഴ്ചകൾ ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് യു.എസ് ഉപരോധവും ചില യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുകയാണ്. ആമകളെ രക്ഷിക്കാനുള്ള 'ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്" ട്രോൾ നെറ്റുകളിൽ ഘടിപ്പിച്ചിട്ടില്ലെന്നതാണ് വിനയായത്. ഡിവൈസിന് 30,000 രൂപയിൽ കൂടുതൽ ചെലവുണ്ട്. പരിസ്ഥിതി ഏജൻസികളുടെ സഹായത്തോടെ ടർട്ടിൽ ഡിവൈസ് ലഭ്യമായാൽ ചെമ്മീൻ കയറ്റുമതി വീണ്ടും സജീവമാകും.

പല തീരസംരക്ഷണ പദ്ധതികളും കടലാമ സംരക്ഷണ പദ്ധതിക്കു തടസമാണ്.

ഡോ. എം.കെ. സജീവൻ,

ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജി.

കുഫോസ്