ശീതളപാനീയ വിൽപന ഉഷാർ സൂക്ഷിച്ചില്ലെങ്കിൽ വെള്ളംകുടിക്കും!
പത്തനംതിട്ട : വേനൽ കടുത്തതോടെ ശീതള പാനീയ വിൽപന സജീവം. വലിയ വ്യാപാര സ്ഥാപനങ്ങളിൽ മുതൽ റോഡരികിലെ താത്കാലിക കടകളിൽ വരെ പലതരം ശീതള പാനിയങ്ങൾക്ക് നല്ല വിൽപനയുണ്ട്. പക്ഷേ സൂക്ഷിച്ചേ ഉപയോഗിക്കാവുവെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് തരുന്നു. ചിലയിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വെള്ളം തയ്യാറാക്കുന്നത്.
ജലജന്യ രോഗങ്ങളും ഭക്ഷ്യ വിഷബാധയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സമയമാണിത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്വഭാവിക പരിശോധനകൾ മാത്രമേ ജില്ലയിൽ നടക്കുന്നുള്ളു. വേനൽക്കാലത്ത് പ്രത്യേക പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കാറുണ്ടെങ്കിലും ഇത്തവണ നിർദേശങ്ങളില്ല.
യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ശീതള പാനീയങ്ങൾ റോഡിനിരുവശവും വിൽക്കുന്നത്. തണുപ്പിനായി ചേർക്കുന്ന ഐസ് സർബത്ത്, ഗ്രേപ്പ് ജ്യൂസ്, ഉപ്പിലിട്ട പഴങ്ങളുടെ സർബത്ത് എന്നിവ ഗുണമേന്മ ഉള്ളതാണോയെന്ന് പരിശോധിക്കപ്പെടുന്നില്ല. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ചുമയും തൊണ്ടവേദനയും പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്.
നിയമം കടലാസിൽ
ശീതളപാനീയ വിപണികളിൽ ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, ഉപകരണങ്ങളുടെ അവസ്ഥ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി എന്നിവയൊക്കെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന മാനദണ്ഡം പാലിക്കുന്നില്ല. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾ നിരവധിയാണ്. കടകളിൽ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ നമ്പർ അടങ്ങിയ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. സർബത്ത്, ഷേക്ക്,ജ്യൂസ് എന്നിവയിൽ ചേർക്കുന്ന എസൻസ്,സിറപ്പ് എന്നിവ വാങ്ങുന്ന ബില്ലുകൾ സൂക്ഷിക്കണമെന്നും നിയമമുണ്ട്. ഇവ മിക്കയിടത്തും പാലിക്കാറില്ല.
മഞ്ഞപ്പിത്തം പടരുന്നു
ജലജന്യരോഗമായ മഞ്ഞപ്പിത്തം ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം 24 പേർക്ക് ജില്ലയിൽ മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തിൽത്തന്നെ ഒരാൾ രോഗബാധിതനായി. വരുംദിവസങ്ങളിൽ രോഗങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യതയേറെയാണ്. ശുചിത്വമില്ലാത്ത വെള്ളം ഉപയോഗിക്കുന്നത് കൊണ്ടാണ് രോഗം കൂടുതലായി പിടിപെടുന്നത്.
സാധാരണയായുള്ള പരിശോധന നടക്കുന്നുണ്ട്. വേനൽക്കാലത്തേക്കുള്ള പരിശോധന നിർദ്ദേശങ്ങളനുസരിച്ച് ഉടൻ തുടങ്ങും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ