പമ്പുസെറ്റുകൾ പണിമുടക്കി കുടിവെള്ളമില്ലാതെ മെഴുവേലി
മെഴുവേലി: ജലവിതരണത്തിനുള്ള രണ്ട് പമ്പുസെറ്റുകൾ തകരാറിലായതോടെ മെഴുവേലിയിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. കുളനട ഗ്രാമപഞ്ചായത്തിലെ കോണത്തുമൂലയിൽ അച്ചൻകോവിലാറ്റിൽ സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസിൽ നിന്നുള്ള വെള്ളം കടലിക്കുന്നിലെത്തിച്ച് ശുദ്ധീകരിച്ചാണ് മെഴുവേലി, ചെന്നീർക്കര പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. ഇതിനായി മൂന്ന് പമ്പു സെറ്റുകളുണ്ടായിരുന്നു. ഇവയിൽ രണ്ടെണ്ണമാണ് കേടായത്. ഇതോടെ രണ്ടു പഞ്ചായത്തുകളിലേക്കും ടേൺ അനുസരിച്ചാണ് ഇപ്പോൾ ജലവിതരണം. മതിയായ അളവിൽ വെള്ളം കിട്ടുന്നുമില്ല. പമ്പുസെറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വേനൽ കടുത്തതോടെ മെഴുവേലി ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിൽ 14 വാർഡുണ്ട്. . കാരിത്തോട്ട, പാറപ്പാട് മോടി, തുണ്ടുകാട് എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷം. കിണറുകൾ ഉൾപ്പെടെ മിക്ക ജലസ്രോതസുകളും വറ്റിവരണ്ടു.
ജൽജീവനുണ്ട്
പക്ഷേ 'ജീവനില്ല'
@ മെഴുവേലി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷന്റെ കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും വാട്ടർടാങ്ക് സ്ഥാപിച്ചിട്ടില്ല.
@ ടാങ്ക് സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് മലദേവർകുന്നു മോടിയിൽ നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നു പക്ഷേ തുടർ നടപടി ഉണ്ടായില്ല.
@ തകരാറിലായ പമ്പുസെറ്റുകൾ നന്നാക്കിയാലേ പ്രശ്നത്തിന് പരിഹാമാകു. 25 മുതൽ 30 ലക്ഷം വരെ ചെലവ് വരും. ഇതിന് സർക്കാർ സഹായം ആവശ്യമാണ്.
ജലജീവൻ മിഷൻ പദ്ധതിയുടെ വാട്ടർടാങ്ക് നിർമ്മിക്കാൻ കഴിയാത്തതും വാട്ടർ അതോറിറ്റിയുടെ കേടായ പമ്പു സെറ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതും കുടിവെള്ളക്ഷാമത്തിന് കാരണമാണ്. കളക്ടറേറ്റിൽ നിന്നുള്ള ഉത്തരവ് ലഭിക്കാത്തതിനാൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാനും സാധിക്കുന്നില്ല.
നെജോമോൻ.ടി.എ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
മെഴുവേലി.