തുടരുന്ന ബോംബ് ഭീഷണി: പരിശോധനകൾ വിഫലം
- പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല
കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയിൽ ചൊവ്വാഴ്ച രണ്ടു മണിക്കൂറോളം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജില്ലാ കളക്ടറുടെ ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് പൊട്ടുമെന്നാണ് ഇ -മെയിൽ സന്ദേശം. തുടർന്നാണ് പൊലീസിന്റെയും ബോംബ്, ഡോഗ് സ്ക്വാഡുകളുടെയും പരിശോധന.
ജീവനക്കാരെ മാറ്റാതെയാണ് 'റാംബോ" എന്ന പൊലീസ് നായയുമായി പരിശോധിച്ചത്. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കൽ കോളേജിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇ -മെയിലിലാണ് അന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ഭീഷണി ലഭിച്ചത്. സമാനമായ ആവശ്യങ്ങളുന്നയിച്ച് സമീർ എന്നയാളാണ് ഇന്നലെ കളക്ടർക്ക് മെയിലയച്ചത്. മുഹമ്മദ് വിക്രം രാജ് ഗുരുവെന്ന ഇ-മെയിൽ വിലാസത്തിൽനിന്നാണ് സന്ദേശമെത്തിയത്. തമിഴ്നാടാണ് ഉറവിടമെന്നാണ് പ്രാഥമിക വിവരം. അതിനെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. മുൻ എൽ.ടി.ടി.ഇ, കാശ്മീർ ഐ.എസ്.കെ.പി (ഇസ് ലാമിക് സ്റ്റേറ്റ് -കൊറാസൻ പ്രൊവിൻസ്) അംഗങ്ങളാണ് ചാവേറുകളായെത്തി സ്ഫോടനം നടത്തുകയെന്നായിരുന്നു മുന്നറിയിപ്പ്.
തമിഴ്‌നാട്ടിൽ പൊലീസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽപീഡനം അവസാനിക്കാൻ 1979ലെ നയനാർ ദാസ് പൊലീസ് യൂണിയൻ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.
ഒരാഴ്ചയായി നീളുന്ന ഭീഷണി
കോഴിക്കോട്ടെ മാളുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി സ്ഥിരമായി ഉണ്ടാകുന്നെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും ഭീഷണിയുണ്ടാകുന്നുണ്ട്. മനഃപൂർവം ബുദ്ധിമുട്ടിക്കുകയാണ് അയക്കുന്നവരുടെ ലക്ഷ്യമെങ്കിലും ഇത്തരം ഭീഷണികളെ അവഗണിക്കാനുമാകില്ല. പൊലീസിനും ഭീഷണി സന്ദേശം ലഭിക്കുന്നവർക്കും ഇത് തലവേദനയാണ്. ഇടുക്കി, പാലക്കാട് കളക്ടറേറ്റുകൾ ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബോംബ് ഭീഷണി തുടരുന്നുണ്ട്.