സ്വർണക്കൊള്ള: പ്രതിപക്ഷത്തിന് വ്യത്യസ്ത നിലപാടെന്ന് മന്ത്രി രാജീവ്

Wednesday 04 February 2026 12:52 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിലും പുറത്തും പ്രതിപക്ഷത്തിന് വ്യത്യസ്ത നിലാപാടാണെന്ന് മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. എന്നാൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകുന്നില്ല. നിയമസഭയിൽ ചോദിക്കുന്ന കാര്യങ്ങളോട് പ്രതിപക്ഷം പ്രതികരിക്കില്ലെന്നും പിന്നീട് പുറത്തുവന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആധികാരികമായി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ടി അന്വേഷണത്തിൽ ഡിവിഷൻ ബെഞ്ചിന് പൂർണ തൃപ്തിയാണെന്ന് ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് മന്ത്രി രാജീവ് നിയമസഭയിൽ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങളുമായി അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രിക്കുന്നുവെന്ന് കോടതി പറഞ്ഞതാണ്. കോടതി ഇങ്ങനെ പറഞ്ഞത് പ്രതിപക്ഷനേതാവിനെക്കുറിച്ചാണ്. ഹൈക്കോടതിയെ പ്രതിപക്ഷം ഭയപ്പെടുകയാണ്.

സ്വർണം കാണാനില്ലെന്ന് ആദ്യം പറഞ്ഞത് പൊലീസോ സർക്കാരോ അല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തകർക്കുകയെന്ന ഉദ്ദേശത്തോടെ, പ്രതിപക്ഷത്തിന് വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനയൊരു ആരോപണവുമായി രംഗത്തുവന്നതെന്നും കൂട്ടിച്ചേർത്തു.