വനിതാ പ്രിമിയർ ലീഗ് എലിമിനേറ്റർ ഗുജറാത്ത് കടന്ന് ഡൽഹി ഫൈനലിൽ
വഡോദര : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് തുടർച്ചയായ നാലാം സീസണിലും ഫൈനലിലെത്തി ഡൽഹി ക്യാപ്പിറ്റൽസ്. . ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ഡൽഹി 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ നാളെ നടക്കുന്ന ഫൈനലിൽ ഡൽഹി ആർ.സി.ബിയെ നേരിടും.
ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞിട്ടും ഓപ്പണറായിറങ്ങി അവസാനപന്തുവരെ ക്രീസിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ബേത്ത് മൂണിയും (51പന്തുകളിൽ ആറ് ഫോറടക്കം 62 റൺസ്),35 റൺസ് നേടിയ ജോർജിയ വെയർഹാമും 18 റൺസ് നേടിയ കാശ്‌വീ ഗൗതവും ചേർന്നാണ് ഗുജറാത്തിനെ ഈ സ്കോറിലെത്തിച്ചത്.
സോഫീ ഡെവിൻ(6),അനുഷ്ക ശർമ്മ (16), ക്യാപ്ടൻ ആഷ്‌ലീ ഗാർഡ്നർ (0),കനിക അഹൂജ(6),ഭാർതി ഫുൽമാലി (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിട്ടും മൂണിയുടെ പോരാട്ടം ഗുജറാത്തിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി ചിനേലി ഹെൻറി മൂന്ന് വിക്കറ്റും നന്ദനി ശർമ്മ രണ്ട് വിക്കറ്റും മലയാളി താരം മിന്നുമണി ഒരു വിക്കറ്റും നേടി.
ലിസെല്ലീ ലീ (43), ഷെഫാലി വെർമ്മ (31),ലോറ വോൾവാട്ട് (32 നോട്ടൗട്ട്),ക്യാപ്ടൻ ജമീമ റോഡ്രിഗസ് (41) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഡൽഹിയെ 26 പന്തുകളും ഏഴുവിക്കറ്റുകളും ബാക്കിനിൽക്കേ വിജയത്തിലെത്തിച്ചത്.
വനിതാ പ്രിമിയർ ലീഗിൽ ഇതുവരെ നടന്ന എല്ലാ സീസണുകളിലും ഫൈനലിലെത്തിയ ഏകടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. എന്നാൽ ഇതുവരെ കിരീടം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി അതിന് മാറ്റമുണ്ടാക്കാനാണ് റമീമയും സംഘവും ശ്രമിക്കുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാമതായാണ് ആർ.സി.ബി നേരിട്ട് ഫൈനലിലെത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ഇക്കുറി ഡൽഹി എലിമിനേറ്ററിലേക്ക് കടന്നത്.