നഗരത്തിലെ കോളേജുകളിലെ കവർച്ചാശ്രമം: മുഖംമൂടി സംഘം, തമിഴ് പ്രൊഫഷണൽ മോഷ്ടാക്കൾ

Wednesday 04 February 2026 12:16 AM IST

കൊല്ലം: കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ്, തൊട്ടുചേർന്നുള്ള ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ്,എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയം എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച കവർച്ചാ ശ്രമം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള പ്രൊഫഷണൽ മോഷ്ടാക്കളെന്ന് സംശയം. മുഖംമൂടിക്ക് പുറമേ വിരലടയാളങ്ങൾ ലഭിക്കാതിരിക്കാൻ സംഘത്തിലെ അഞ്ച് പേരും ഗ്ലൗസും ധരിച്ചിരുന്നു.

കഴിഞ്ഞമാസം 27ന് പുലർച്ചെയാണ് നഗരൃഹദയത്തിലെ മൂന്നിടങ്ങളിൽ കവർച്ചാശ്രമം നടന്നത്. രണ്ട് കോളേജുകളിലും പണമില്ലാഞ്ഞത് കൊണ്ടാണ് സംഘം മടങ്ങിയത്. യോഗം ഓഫീസിന്റെ പൂട്ട് തകർക്കാനെ സംഘത്തിന് കഴിഞ്ഞുള്ളു. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് മുഖംമൂടി സംഘം ഫാത്തിമാ കോളേജിന്റെ മതിൽ ചാടിക്കടക്കുന്നതിന്റെയും ഒടുവിൽ മതിൽച്ചാടിക്കടന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഫാത്തിമാ കോളേജ് ലക്ഷ്യമിട്ടാണ് സംഘം വന്നതെന്ന കരുതുന്നു. അവിടെ നിന്ന് ഒന്നും ലഭിക്കാഞ്ഞതോടെ തൊട്ടു ചേർന്നുള്ള ബിഷപ്പ് ജെറോം കോളേജിൽ കയറി. അവിടുത്തെ അലമാരകൾ തകർത്തിട്ടും നിരാശയായിരുന്നു. അതോടെയാണ് തൊട്ടുചേർന്നുള്ള യോഗം ഓഫീസിൽ എത്തിയതെന്നുമാണ് നിഗമനം.

യോഗം ഓഫീസിൽ നിന്ന് റോഡ് മുറിച്ച് കടന്ന് ബിഷപ്പ് ജോറോം കോളേജിന്റെ മതിൽചാടക്കടന്ന് ഫാത്തിമാ കോളേജിന്റെ അടുത്തെത്തിയാണ് വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. റെയിൽവേ സ്റ്റേഷനിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചെങ്കിലും കാര്യമായി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.

 ആകെ പിടിവള്ളി ഫുട് പ്രിന്റ്

അഞ്ചംഗ മുഖംമൂടി സംഘത്തിലെ ചിലർ ചെരുപ്പ് ഊരി കൈയിൽ പിടിച്ചിരുന്നു. ഇവരുടെ ഫുട് പ്രിന്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ കേരള, തമിഴ്നാട് പൊലീസിന്റെ പക്കൽ സ്ഥിരം മോഷ്ടാക്കളുടെ ഫുട് പ്രിന്റില്ല. അതുകൊണ്ട് പ്രതികൾ പിടിയിലായ ശേഷം അവർ തന്നെയാണ് കവർച്ചാ ശ്രമം നടത്തിയതെന്ന് കോടതിയിൽ തെളിയിക്കാനേ ഫുട് പ്രിന്റ് ഗുണപ്പെടു.

 പൊലീസിന്റെ നിഗമനം

ലക്ഷ്യം സ്ഥാപനങ്ങളിലെ പണം തമിഴ്നാട്ടിൽ നിന്ന് ട്രെയിനിൽ എത്തി

45 വയസിൽ താഴെയുള്ളവർ ഒഴിഞ്ഞ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നവർ