വ്യക്തിപരമായി തകർത്തുകളഞ്ഞു: ജയരാജ്

Wednesday 04 February 2026 1:48 AM IST

കോട്ടയം: 'ജോണി വാക്കറിന്റെ റീ റിലീസിംഗുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പും എസ്.പി. വെങ്കിടേഷുമായി സംസാരിച്ചിരുന്നു. 'ശാന്തമീ രാത്രിയിൽ" പുതിയ രീതിയിൽ ദാസേട്ടന്റെ ശബ്ദം ഉപയോഗിച്ച് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതാണ്. അപ്രതീക്ഷിത മരണവാർത്ത വ്യക്തിപരമായി തകർത്തുകളഞ്ഞു." സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സംവിധായകൻ ജയരാജ്.

'ജോണി വാക്കറിന്റെ പ്രാരംഭ ചർച്ച മുതലേ എസ്.പി.വി മതിയെന്ന് തീരുമാനിച്ചതാണ്. ആക്ഷൻ സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ജോണി വാക്കറിൽ തുടങ്ങിയ ബന്ധം അദ്ദേഹത്തിന്റെ അവസാനകാലം വരെയും തുടരാനായി. പിന്നീട് പൈതൃകവും ഹൈവേയും ഉൾപ്പെടെയുള്ള സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. ജോണി വാക്കറിലെ പാട്ടുകൾ മദ്രാസിലെ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഇരുന്നാണ് ഒരുക്കിയത്. ഒരുദിവസം രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്തിനുള്ളിൽ എല്ലാ പാട്ടുകൾക്കും അദ്ദേഹം ഈണമിട്ടു. ശാന്തമീ രാത്രികൾ വലിയ ഹിറ്റാകുമെന്ന് അന്നേ അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് 'തുടരും" എന്ന ചിത്രത്തിനുവേണ്ടി ആ പാട്ട് ഉപയോഗിച്ചു. അതിൽ പേരുവയ്ക്കാത്തതിൽ അദ്ദേഹത്തിന് സങ്കടമുണ്ടായിരുന്നു. ഹൈവേയും റീ റിലീസ് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രമുണ്ടായിരുന്നു. പൈതൃകത്തിലും സോപാനത്തിലുമെല്ലാം മറ്റൊരു തലത്തിലുള്ള പാട്ടുകളായിരുന്നു. ഒരേസമയം അടിച്ചുപൊളിപ്പാട്ടുകളും മെലഡികളും ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക വാസനയുണ്ടായിരുന്നു".- ജയരാജ് പറഞ്ഞു.