വയോധികനെ കബളിപ്പിച്ച് ഒരുകോടിയിലേറെരൂപ തട്ടിയ കേസ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
ആലുവ: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു കോടിയിലേറെരൂപ തട്ടിയ കേസിൽ മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽവീട്ടിൽ സലിമിനെ (43) എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് അറസ്റ്റുചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് വയോധികന് ഫോൺവിളിവന്നത്. വയോധികന്റെ പേരിൽ മുംബയിലെ ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇതിൽ കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി. കേസന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തങ്ങൾപറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പറഞ്ഞു. സമ്മർദ്ദത്തിലായ വയോധികൻ എട്ട് ട്രാൻസാക്ഷനിലൂടെ ഒരുകോടി ഇരുപതുലക്ഷത്തോളം രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചു. സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർപൊലീസ് സ്റ്റേഷനിലെ ടീം മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐമാരായ എം. അജേഷ് , ടി.കെ. വർഗീസ്, എ.എസ്.ഐ സലാവുദ്ദീൻ, സീനിയർ സി.പി.ഒ പി.കെ. ദിനേശൻ, സി.പി.ഒ ജെറി കുര്യാക്കോസ് എന്നിവരാണുണ്ടായിരുന്നത്.