പൊലീസുകാരനെ മർദ്ദിച്ച റേഞ്ചർക്കെതിരെ കേസ്
കൊച്ചി: വാഹനാപകട തർക്കം പരിഹരിക്കുന്നതിനിടെ പൊലീസുകാരനെ മർദ്ദിച്ച ഫോറസ്റ്റ് റേഞ്ചർക്കെതിരെ കേസ്. എളമക്കര സ്റ്റേഷനിലെ എസ്.സി.പി.ഒ ബ്രൂണോയ്ക്കാണ് മർദ്ദനമേറ്റത്. പൊലീസുകാരന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ റേഞ്ചർ ഒളിവിൽപ്പോയി. ചൊവ്വാഴ്ച രാത്രി എട്ടോടെ ഇടപ്പള്ളിയിലെ മാളിന് മുന്നിലായിരുന്നു സംഭവം.
കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ട് ഇടപ്പള്ളി ജംഗ്ഷനിൽ തർക്കമുണ്ടായിരുന്നു. എളമക്കര സ്റ്റേഷനിൽ നിന്ന് ബ്രൂണോയും മറ്റൊരു പൊലീസുകാരനും സ്ഥലത്തെത്തി. കാറുടമകളുടെ തർക്കം രൂക്ഷമായതോടെ ഇരുവരോടും സ്റ്റേഷനെത്താൻ നിർദ്ദേശിച്ചു. തടിച്ചുകൂടിയ ആളുകൾക്കിടയിൽ നിന്ന റേഞ്ചർ, ബ്രൂണോയുടെ നെഞ്ചിൽ പിടിച്ച് തള്ളി. ഡ്യൂട്ടിയുള്ള പൊലീസുകാരനാണെന്നും ജോലി തടസപ്പെടുത്തരുതെന്നും പറഞ്ഞതോടെ വലതുകൈ പിടിച്ചുതിരിക്കുകയും ചെയ്തു.
താൻ ഫോറസ്റ്റ് റേഞ്ചറാണെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ റേഞ്ചർ സ്ഥലംവിട്ടു. കൈ ഉയർത്താൻ കഴിയാതെ വന്നതോടെ പൊലീസുകാരൻ വിവരം സി.ഐയെ അറിയിച്ചു. തുടർന്നാണ് കേസെടുത്തത്. ഇടപ്പള്ളി ഓഫീസിലെ റേഞ്ചറാണ് ബ്രൂണോയെ മർദ്ദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും ഹാജരായില്ലെന്നാണ് അറിയുന്നത്. പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി.