ജനുവരിയിൽ ജില്ലയിൽ 191 തീപിടിത്തങ്ങൾ
പത്തനംതിട്ട: വേനലിൽ വെന്തുരുകുന്ന ജില്ലയിൽ കഴിഞ്ഞ ജനുവരിയിലെ തീപിടിത്തത്തേക്കാൾ ഇത്തവണ നാലിരട്ടി വർദ്ധന. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ 191 തീപിടിത്തങ്ങളാണ് ഉണ്ടായത്. എന്നാൽ 2025 ജനുവരിയിൽ ആകെ 53 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
അടൂർ ഫയർ സ്റ്റേഷൻ പരിധിയിലാണ് ഈ വർഷം കൂടുതൽ കേസുകൾ, 62. ഏറ്റവും കുറവ് മലയോര പ്രദേശമായ സീതത്തോട്ടിൽ, രണ്ട്. പത്തനംതിട്ട 35, കോന്നി 15, റാന്നി 32, തിരുവല്ല 45 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറേറ്റർ റൂമിന് ഇന്നലെ തീപിടിച്ചതാണ് എറ്റവും ഒടുവിലത്തെ സംഭവം. തരിശ് ഭൂമി, തോട്ടങ്ങൾ, അടിക്കാടുകൾ, പാടശേഖരങ്ങൾ, പുൽമേടുകൾ എന്നിവയ്ക്കാണ് കൂടുതലായി തീപിടിക്കുന്നത്. ചപ്പുചവറുകൾക്കും മാലിന്യങ്ങൾക്കും തീയിടുമ്പോഴാണ് തീ പടരുന്നത്.
റെക്കാർഡ് തീപിടിത്തം ജനുവരിയിൽ തന്നെ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ ആറ് ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ ലീവും ഓഫും പരമാവധി കുറച്ചാണ് ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിച്ചത്. എന്നാൽ ജില്ലയിലെ പ്രധാന തീർത്ഥാട കേന്ദ്രങ്ങളും കൺവെൻഷൻ നഗരികളും സ്ഥിതി ചെയ്യുന്ന പന്തളം, കോഴഞ്ചേരി എന്നിവിടങ്ങളിലും ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ മല്ലപ്പള്ളിയിലും ഫയർസ്റ്റേഷനുകൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി
നെട്ടോട്ടമോടി അഗ്നിശമന സേനാംഗങ്ങൾ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരിയിലെ തീപിടിത്തം നാലിരട്ടി
ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക
കാറ്റടിക്കുമ്പോൾ തീ കൂടുതൽ സ്ഥലത്തേയ്ക്ക് പടരും
വലിച്ചെറിയുന്ന ഒരു സിഗരറ്റ് കുറ്റിപോലും വില്ലനാകും
ജില്ലയിൽ കൂടുതലും ഗ്രൗണ്ട് ഫയർ
ജനങ്ങൾ ജാഗ്രതയോടെ പെരുമാറണം
രക്ഷകരായി അഗ്നിശമനസേന
ഏത് അപകട ഘട്ടത്തിലും അഗ്നിശമന സേനയുടെ സേവനം ലഭ്യമാണ്. സേവനങ്ങൾക്ക് ഫീസ് ഈടാക്കില്ല. സ്‌കൂളുകളിലും മറ്റ് ഓഫീസുകളിലും സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിനൊപ്പം കുട്ടികളെയും പൊതുജനങ്ങളെയും സ്വയം സുരക്ഷിതരാക്കാനുള്ള മാർഗ നിർദ്ദേശങ്ങളും നൽകുന്നുണ്ട്.
സേവനം 24 X 7 വിളിക്കേണ്ട നമ്പർ-101
2025ൽ പത്തനംതിട്ട-15 അടൂർ-23 തിരുവല്ല-8 കോന്നി-0 സീതത്തോട്-1 റാന്നി-6 ആകെ-53
മിക്ക തീപിടിത്തങ്ങൾക്കും കാരണം തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് മൂലമാണ്. വാസസ്ഥലങ്ങളും ഒഴിഞ്ഞ പറമ്പുകളും ഫയർ ബ്രേക്കുകൾ നിർമ്മിച്ച് സുരക്ഷിതമാക്കണം.
വി.വിനോദ് കുമാർ, സ്റ്റേഷൻ ഓഫീസർ
പത്തനംതിട്ട