കേന്ദ്രം അനുവദിച്ച ആ കാര്യവും കേരളത്തിന്‌ നഷ്‌ടമാകും, കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമെന്ന് ബിജെപി

Wednesday 04 February 2026 10:25 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പ്‌കേടും കെടുകാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഇസ്‌ഐയുടെ കീഴിൽ കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാരാണ് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽക്കേണ്ടത്. എന്നാൽ കേന്ദ്രസർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ഈ മെഡിക്കൽ കോളേജ് കേരളത്തിന് നഷ്ടപ്പെടാൻ പോവുകയാണെന്നും കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇഎസ്‌ഐ ബോർഡാണ് രാജ്യത്ത് ഇരുപത് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. അതിൽ ആദ്യ ഘട്ടത്തിലുള്ള പത്ത് മെഡിക്കൽ കോളേജുകളിലൊന്നാണ് കൊല്ലത്ത് അനുവദിച്ചത്. കേരളത്തോടൊപ്പം മെഡിക്കൽ കോളേജ് അനുവദിച്ച മറ്റ് സംസ്ഥാനങ്ങളെല്ലാം കൃത്യസമയത്ത് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സമർപ്പിച്ചു. ഈ കഴിഞ്ഞ ജനുവരി 28 ആയിരുന്നു എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സർപ്പിക്കേണ്ട അവസാന തീയതി. പലതവണ തീയതി നീട്ടി നൽകിയിട്ടും കേരളം എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയില്ല. ജനുവരി 28 എന്ന തീയതി ഫെബ്രുവരി മൂന്നാക്കി നൽകിയിട്ടും ഇതുവരെ ഈ സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

200 കിടക്കകളും അമ്പത് മെഡിക്കൽ സീറ്റുകളുമാണ് ഈ ഇസ്എസ്‌ഐ മെഡിക്കൽ കേളേജിന് അനുവദിച്ചിട്ടുള്ളത്. പാവപ്പെട്ട ഇസ്‌ഐസ്‌ഐ തൊഴിലാളികളുടെ മക്കൾക്കായി 22 സീറ്റ് റിസർവുചെയ്തിരുന്നു. ഇഎസ്അംഗങ്ങൾക്ക് വിദ്ഗ്ധ ചികിത്സ ലഭിക്കൻ ഉതകുന്നതായിരുന്നു ഈ മെഡിക്കൽ കോളേജ്. നിലവിൽ കൊല്ലത്തുള്ള ഇഎസ്‌ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താനായിരുന്നു പദ്ധതി. കേരളാ സർക്കാർ ഒന്നും ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. എല്ലാം കേന്ദ്രസർക്കാർ നൽകുമായിരുന്നു. എന്നിട്ടും കേന്ദ്ര പദ്ധതി അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം നൽകുന്ന സംസ്ഥന സർക്കാർ ശ്രമിച്ചത്. എന്നിട്ടാണ് കേന്ദ്രം അവഗണിക്കുന്നുവെന്ന് ദുഷ്പ്രചരാണം നടത്തുന്നത്.

പാവപ്പെട്ടവന്റെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടേണ്ടിയിരുന്ന പിഎംശ്രീ പദ്ധതി, പാവപ്പെട്ടവർക്ക് കുടിവെള്ളം കിട്ടേണ്ട ജൽജീവൻ പദ്ധതി എന്നിവയെല്ലാം സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്നും കൃഷ്ണദാസ് ആരോപിച്ചു. തൊഴിലാളികളോടും പാവപ്പെട്ട ജനങ്ങളോടും സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്നും ഇതിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള യുഡിഎഫ് എംപിമാരാരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കേന്ദ്രവിരുദ്ധത പ്രചരിപ്പിക്കാനാണ് ഇൻഡിസംഖ്യം ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു,