കേരളകൗമുദി മലയാളിയുടെ ജീവിതഭാഗം : വി.മുരളീധരൻ
തിരുവനന്തപുരം : കേരളം രൂപീകരിക്കുന്നതിന് മുമ്പ് കേരളകൗമുദി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായെന്നും ഒരു നൂറ്റാണ്ടിലേറെയായി അത് തുടരുന്നുവെന്നും മുൻകേന്ദ്രസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
മാസ‌്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി ഒരു ആശയത്തെ ഉയർത്തി പിടിച്ച് ഒരു നൂറ്റാണ്ടിലേറെ സുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദമായി മാറി. അവരുടെ താത്പര്യ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. പത്രാധിപർ കെ.സുകുമാരന്റെ കുളത്തൂർ പ്രസംഗം എക്കാലവും ശ്രദ്ധേയമാണ്. പത്രാധിപർക്ക് ആ കഴിവ് ലഭിച്ചത് അച്ഛൻ സി.വി.കുഞ്ഞുരാമനിൽ നിന്നാണ്. ഗുരുദേവന്റെ പ്രിയപ്പെട്ട ശിഷ്യൻമാരിൽ ഒരാളായിരുന്നു സി.വി.കുഞ്ഞുരാമൻ. ഗുരുദേവനോട് വിയോജിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഗുരുദേവനോട് അത് ചോദിച്ചാൽ അദ്ദേഹത്തിന് എന്ത് തോന്നുമെന്ന് കരുതി സി.വി അദ്ദേഹത്തിന്റെ ഉള്ളിലെ മാദ്ധ്യമപ്രവർത്തകനെ ബലികഴിച്ചില്ല. ഇന്ന് മാദ്ധ്യപ്രവർത്തനത്തിൽ സംഭവിക്കുന്ന വ്യതിയാനവും ഇതാണ്. ഒരു കാര്യം ചോദിച്ചാൽ അധികാര സ്ഥാനത്തിരിക്കുന്നവർക്ക് എന്ത് തോന്നുമെന്ന ചിന്തയിൽ ചോദ്യം തന്നെ വേണ്ടെന്ന് വയ്ക്കുന്നതരത്തിൽ മാദ്ധ്യമപ്രവർത്തനം മാറുന്നു. ഗുരുദേവൻ പറഞ്ഞിട്ടുള്ളത് ,സി.വിയുമായി സംസാരിക്കുമ്പോൾ ബുദ്ധിക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ്. ഗുരുദേവന്റെ ചിന്തകളെയും ആശയങ്ങളെയും സി.വി ജീവിതത്തിൽ പകർത്തി. ഇതേ ഗുരുദർശനങ്ങളാണ് കേരളകൗമുദിയുടെ കരുത്ത്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപാർട്ടികൾ തീരുമാനങ്ങളെടുക്കുമ്പോൾ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ആവശ്യമായ പരിഗണന ലഭിക്കേണ്ടതിന്റെ ആവശ്യം ഊന്നിപറയാൻ ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ തലവനായ ദീപു രവി ഈ വേദി ഉപയോഗിച്ചതിലൂടെ കേരളകൗമുദിയുടെ നിലപാട് എന്താണെന്നതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല. നിഷ്പക്ഷനും ആദർശധീരനുമായ പത്രാധിപരുടെ കീഴിൽ ആരംഭിച്ച കേരളകൗമുദിയിൽ ഇന്നത്തെ തലമുറയ്ക്കും മാറ്റമില്ലെന്ന് അത് വ്യക്തമാക്കുന്നു. സി.വി.കുഞ്ഞുരാമനും പത്രാധിപർ കെ.സുകുമാരനും കേരളത്തിലെ മുഴുവൻ മാദ്ധ്യമപ്രവർത്തകർക്കും അനുകരണീയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.