സ്ഥാനാർത്ഥി നിർണയം: പിന്നാക്കക്കാർക്ക് നിശ്ചിത സീറ്റുകൾ മാറ്റി വയ്ക്കണം ; ദീപു രവി

Thursday 05 February 2026 12:58 AM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് നിശ്ചിത ശതമാനം സീറ്റുകൾ മാറ്റി വയ്ക്കണമെന്ന് കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു. കേരള കൗമുദിയുടെ 114ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ദീപു രവി. ജയ സാദ്ധ്യതയുള്ള സീറ്റുകൾ മാറ്റിവയ്ക്കണമെന്നും 'പരാജയപ്പെടുത്താനായി പരിഗണിക്കുക' എന്നതാകരുത് രാഷ്ട്രീയ കക്ഷികളുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിൽ മുൻപ് പിന്നാക്ക വിഭാഗക്കാരായ 35ഓളം അംഗങ്ങളുണ്ടായിരുന്നു. 2006 വരെ രാഷ്ട്രീയ കക്ഷികൾ പുലർത്തിയിരുന്ന ജാഗ്രത പല കാരണങ്ങൾ കൊണ്ട് ശുഷ്‌കിച്ചു. സംസ്ഥാനത്തെ മൂന്നു മുന്നണികളുടെയും പ്രതിനിധികളുള്ള വേദിയിൽ ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനം ശ്രദ്ധയിൽപ്പെടുത്തുകയാണ്. പിന്നാക്കക്കാർക്ക് വലിയ കരുതലും ക്ഷേമം ഉറപ്പാക്കുന്ന സർക്കാരാണിത്. വിഴിഞ്ഞം ഉൾപ്പെടെയുള്ള നിരവധി വികസന പദ്ധതികൾ യാഥാർത്ഥ്യമായത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്.

ജി.ഐ തലമുറയിൽ യാത്ര തുടങ്ങിയ കേരള കൗമുദി ഇപ്പോൾ എ.ഐ തലമുറയിലെത്തി നിൽക്കുകയാണ്. തലമുറകൾ മാറുമ്പോഴും കേരള കൗമുദി സാമൂഹിക ധർമ്മത്തിൽ നിന്നോ, വാർത്താ നിലപാടുകളിൽ നിന്നോ, രാഷ്ട്രീയ നിഷ്പക്ഷതയിൽ നിന്നോ ഒരു ചുവട് പോലും പിന്നാക്കം പോയിട്ടില്ല. അടിസ്ഥാനമൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് മാറ്റം ഉൾക്കൊള്ളുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.