അന്താരാഷ്ട്ര ആയുർവേദ വെൽനസ് കോൺക്ലേവ്: കോഴിക്കോടിനെ അറിഞ്ഞ് വിദേശ സംഘം
കോഴിക്കോട്: ബഷീറിന്റെ കഥകൾ കേട്ടും ബേപ്പൂരിലെ ഉരുവിന്റെ ചരിത്രം പഠിച്ചും അവർ കോഴിക്കോടിനെ അറിഞ്ഞു. കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുർവേദ വെൽനസ് കോൺക്ലേവിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സഞ്ചാരികൾ കോഴിക്കോട്ടെ വിസ്മയക്കാഴ്ചകൾ നേരിട്ടറിഞ്ഞു. 34 രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികളാണ് കോഴിക്കോടിന്റെ പാരമ്പര്യവും ചരിത്രവും തേടിയെത്തിയത്. ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം 'ആകാശമിഠായി'യും ഉരുനിർമാണശാലയും സംഘം സന്ദർശിച്ചു. ബഷീർ കഥകളും ചിന്തകളും ആകാശമിഠായിയുടെ പ്രസക്തിയും ബഷീറിന്റെ മകൻ അനീസ് ബഷീർ പങ്കുവെച്ചു. ഉരു നിർമാണശാലയിലെ തച്ചന്മാരുടെ മനക്കണക്കും കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തും ഒത്തുചേരുന്ന നിർമാണ രീതിയും ഉരുവിലൂടെ വന്നുചേർന്ന വിദേശ വ്യാപാര ബന്ധങ്ങളും വിശദീകരിച്ചു.
ഖത്തറിലേക്ക് അയക്കാനുള്ള ഉരുവാണ് നിലവിൽ ഇവിടെ നിർമിക്കുന്നതെന്ന് നിർമാണശാല ഉടമ എടത്തൊടി ജിഷ്ണു പറഞ്ഞു. കോഴിക്കോടിന്റെ ആതിഥ്യമര്യാദയും കലയും സംസ്കാരവും ലോകോത്തരമാണെന്ന് ഫ്രാൻസിൽനിന്നെത്തിയ സോഫിയ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റവും ഊഷ്മളതയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് റഷ്യൻ സ്വദേശി കാരലീൻ പറഞ്ഞു.
ബേപ്പൂർ ഡെവലപ്‌മെന്റ് മിഷൻ ചെയർപേഴ്‌സൺ പി. രാധാഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി. നിഖിൽദാസ്, സ്റ്റോറിടെല്ലർ രജീഷ് രാഘവൻ എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ വെൽനസ് ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദ്വിദിന കോൺക്ലേവ് സംഘടിപ്പിച്ചത്.