ചുരിദാർ വിഷയം: സ്കൂൾ മാനേജർക്കെതിരെ നിയമ നടപടിയുമായി പ്രഥമാദ്ധ്യാപിക
കൊല്ലം: ചുരിദാർ ധരിച്ചെത്തിയതിന് സ്കൂളിൽ പ്രവേശിക്കാനാകാത്തവിധം തടഞ്ഞുവച്ച സംഭവത്തിൽ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാദ്ധ്യാപിക സിന്ധു.എസ്.നായർ പറഞ്ഞു.
'രാവിലെ സ്കൂളിലേക്ക് വന്നപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞുനിറുത്തിയത്. ചുരിദാർ ഇട്ടതുകൊണ്ട് അകത്ത് കയറരുതെന്ന് പറഞ്ഞു. ചൊവ്വാഴ്ച മാനേജർ കെ.സുരേഷ് കുമാർ തന്റെ ഓഫീസിലെത്തി ഹാജർ ബുക്ക് ആവശ്യപ്പെട്ടു. അത് പരിശോധിച്ച ശേഷം തിരിച്ചു നൽകിയപ്പോൾ. സ്കൂളിൽ സാരി ധരിച്ചു തന്നെ എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. പിന്നീട് പുറത്ത് പോയി സെക്യൂരിറ്റിയെയും വിളിച്ചുകൊണ്ട് തിരിച്ചുവന്നു. ഇനി ചുരിദാർ ഇട്ടുകൊണ്ട് ഇവർ സ്കൂളിൽ വന്നാൽ പ്രവേശിപ്പിക്കരുത് എന്ന് സെക്യൂരിറ്റിക്ക് നിർദ്ദേശവും നൽകി. ഇന്നലെ എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയായിരുന്നു. ബുധനാഴ്ച ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് മുട്ട നൽകേണ്ടതുണ്ട്. കൊട്ടാരക്കരയിലെ കടയിൽ നിന്നു മുട്ടയും വാങ്ങി ഓട്ടോയിലെത്തിയപ്പോൾ സെക്യൂരിറ്റി ഗേറ്റ് അടച്ചു. മാനേജർ പറഞ്ഞത് ഓർമ്മയില്ലേ എന്ന് ചോദിച്ചു. മുൻപും സെക്യൂരിറ്റി ഇതേ നിലയിൽ തടഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്ളാസിന് നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ പോയിട്ട് തിരികെ വന്നപ്പോൾ സെക്യൂരിറ്റി തടഞ്ഞു. സ്കൂളിന് പുറത്ത് പോകുമ്പോൾ മാനേജരോട് പറഞ്ഞില്ല എന്ന കാരണത്താലാണ് തടഞ്ഞത്. മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടാണ് പോയത്. അന്നും പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തശേഷമാണ് അകത്ത് കയറാൻ കഴിഞ്ഞത്.
സ്കൂളിൽ അവധിയെടുക്കാൻ പറ്റാറില്ല, അവധിയെടുക്കുമ്പോൾ വേറെ ആരും ചുമതല ഏറ്റെടുക്കരുതെന്ന് മറ്റ് അദ്ധ്യാപകരോട് കർശന നിർദ്ദേശം നൽകിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം അറബിക് കുട്ടികളുടെ ടി.സി നൽകേണ്ട സ്ഥിതിയുണ്ടായി. ഡിവിഷനെ ബാധിക്കുന്ന വിഷയമായതുകൊണ്ട് റിപ്പോർട്ട് ചെയ്തു. അതോടെ ഒരു തസ്തിക ഇല്ലാതെയായി. ഇതിന്റെ വിരോധത്താലാണ് മാനേജർ ദ്രോഹിക്കുന്നത്. മറ്റ് അദ്ധ്യാപകരെയും ഭീഷണിപ്പെടുത്താറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൂടി ഉള്ളതിനാലാണ് ചുരിദാർ ധരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന മാനേജർക്കെതിരെ ഡി.ഡിക്ക് പരാതി നൽകിയിട്ടുണ്ട്'- സിന്ധു.എസ്.നായർ കേരളകൗമുദിയോട് പറഞ്ഞു.