എസ്.ഐ.ആർ : ഒന്നാമതായി കുട്ടനാട്
ആലപ്പുഴ: എസ്.ഐ.ആർ സംബന്ധിച്ച എല്ലാ നടപടികളും സംസ്ഥാനത്ത് ഒന്നാമതായി പൂർത്തിയാക്കി കുട്ടനാട് നിയോജക മണ്ഡലം. കരട് വോട്ടർ പട്ടികയിൽ കുട്ടനാട് നിയോജക മണ്ഡലത്തിൽ 150189 വോട്ടർമാർ ഉണ്ടായിരുന്നു. ഇതിൽ 7057 വോട്ടർമാരെ മാത്രമേ 2002ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്നുള്ളൂ. അത്തരം വോട്ടർമാരുടേയും ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 15323 വോട്ടർമാരുടേയും ഹിയറിംഗ് നടത്തി, രേഖകൾ പരിശോധിച്ച് അപ്‌ലോഡ് ചെയ്തു എസ്.ഐ.ആർ നടപടിക്രമങ്ങൾ മുഴുവൻ പൂർത്തീകരിച്ചാണ് ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കുട്ടനാട് മാറിയത്. പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് യോഗ്യത നേടിയത് 149658 വോട്ടർമാരാണ്. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം അയോഗ്യരാക്കപ്പെട്ടത് 531 വോട്ടർമാർ. കുട്ടനാട് ഇ.ആർ.ഒയും പുഞ്ചസ്‌പെഷ്യൽ ഓഫീസറുമായ ടി.എസ്. ജയശ്രീ, കുട്ടനാട് എ.ഇ.ആർ.ഒയും കുട്ടനാട് തഹസിൽദാറുമായ പ്രീത പ്രതാപൻ എന്നിവരാണ് നേട്ടത്തിന് പിന്നിൽ.