കാട്ടാന ആക്രമണം: മൃതദേഹവുമായി പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും
തൃശൂർ: കഴിഞ്ഞദിവസം പീച്ചിയിൽ കാട്ടാനയാക്രമണത്തിൽ മരിച്ച ഷിജോയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പട്ടിക്കാട് ഫോറസ്റ്റ് ഓഫീസിന് മുമ്പിലേക്ക് നടത്തിയ പ്രതിഷേധത്തിൽ ഉന്തും തള്ളും.ഷിജോയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ബി.ജെ.പി ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബിജോയ് തോമസ്, കെ.സി.അഭിലാഷ്, പൊതുപ്രവർത്തകൻ ഷാജി പീച്ചി, കെ.പി.എൽദോസ്, ഷിബു പോൾ, ബെന്നി കൊടിയാട്ടിൽ, ബെന്നി തുറപ്പുറം തുടങ്ങിയവർ സംസാരിച്ചു.
സംസ്‌കാരം ഇന്ന്
ഷിജോയുടെ (40) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പീച്ചി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും. പിതാവ്: ഷാജി. മാതാവ്: സാലി. ആടുമേയ്ക്കാൻ കാട്ടിലേക്ക് പോയ ഷിജോയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വനം വകുപ്പിന്റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.