'ജാമ്യം കിട്ടിയാലുടൻ പൂട്ടും'; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി, കൊച്ചിയിൽ വിളിച്ചുവരുത്തും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കുരുക്കാൻ നടപടികൾ സ്വീകരിക്കാനൊരുങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പോറ്റി ഇന്ന് ജാമ്യത്തിൽ ഇറങ്ങിയാൽ ഉടൻ തന്നെ ചോദ്യം ചെയ്യുന്നതിനായുള്ള സമൻസ് നൽകും. ഇഡി ഉദ്യോഗസ്ഥർ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയെത്തിയത്.
ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കുമെന്നാണ് സൂചന. സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ഇതിനോടകം കോടതി ജാമ്യം അനുവദിച്ചിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ അണിയറ ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളുടെ രഹസ്യ സാമ്പത്തിക ഇടപാടുകൾ, ബന്ധങ്ങൾ തുടങ്ങിയവയെകുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. മുരാരി ബാബുവിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനും നടപടി ആരംഭിച്ചു.
സ്വർണക്കൊള്ളയിലെ കള്ളപ്പണയിടപാട് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം തുടരുന്നത്. ജനുവരി 20ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും തെളിവുകളും സൂക്ഷ്‌മമായി വിലയിരുത്തുന്ന ദൗത്യം പൂർത്തിയായിട്ടില്ല. ലഭിച്ച രേഖകളുടെ ആധികാരികത, അനുബന്ധ വിവരങ്ങൾ, ഇവയുമായി ബന്ധമുള്ളവർ തുടങ്ങിയ വിവരങ്ങളാണ് പരിശോധിക്കുന്നത്. പ്രതികളുടെ 2019 മുതൽ 2025 വരെയുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിനാൽ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.