ആരോൺ 'ജോർ'

Thursday 05 February 2026 7:51 AM IST

അണ്ടർ 19 ഏകദിന ലോകകപ്പ്: ഇന്ത്യ ഫൈനലിൽ

സെമിയിൽ അഫ്‌ഗാനെ തോൽപ്പിച്ചു

മലയാളി താരം ആരോൺ ജോർജിന് സെഞ്ച്വറി

ഹരാരെ: മലയാളി ഓപ്പണർ ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ സെമിയിൽ അഫ്‌ഗാനിസ്ഥാനെ 7 വിക്കറ്റിന് കീഴടക്കി ഇന്ത്യ അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കടന്നു. സിംബാ‌ബ്‌വെയിലെ ഹരാരെ വേദിയായ സെമിയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാനിസ്ഥാൻ 50 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 310 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 41.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിയരുന്നു.

സെഞ്ച്വറിയുമായി ചേസിംഗിലെ ഇന്ത്യയുടെ മുന്നണിപ്പോരാളിയായ ആരോൺ ജോർജാണ് (104 പന്തിൽ 115) കളിയിലെ താരം. 15ഫോറും 2സിക്‌സും ഉൾപ്പെട്ടതാണ് ആരോണിന്റെ ഇന്നിംഗ്‌സ്. മറ്റൊരു ഓപ്പണർ വൈഭവ് സൂര്യവംശി (33 പന്തിൽ 68), ക്യാപ്‌ടൻ ആയുഷ് മാത്രെ ( 59 പന്തിൽ 62), വിഹാൻ മൽഹോത്ര (പുറത്താകാതെ 38) എന്നിവരും തിളങ്ങി.

നൂറിസ്റ്റാനി ഒമർസായി അഫ്‌ഗാനായി 2 വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്‌ഗാനെ ഫൈസൽ ഖാന്റെയും (93 പന്തിൽ 110), ഉസൈരുള്ള നിയാസായിയുടേയും (പുറത്താകാതെ 86 പന്തിൽ 101) സെഞ്ച്വറികളാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രൻ 2 വിക്കറ്റ് വീഴ്‌ത്തി.

ഫൈനലിൽ ഇംഗ്ലണ്ട്

നാളെ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

സഞ്ജുവിന് പകരം ഓപ്പണറായി ഇഷാൻ ,​

അടിച്ച് പൊളിച്ച് ഇന്ത്യ

മുംബയ്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മലയാളിതാരം സഞ്ജു സാംസണിന് പകരം ഓപ്പണറായി ഇറങ്ങി അടിച്ചുതകർത്ത് ഇഷാൻ കിഷൻ. മത്സരത്തിൽ 30 റൺസിന്റെ ജയം നേടി നിലവിലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്മാർ സന്നാഹം ഗംഭീരമാക്കി. ഇഷാൻ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഈ ലോകകപ്പിലും സഞ്ജുവിന് കളിക്കാനാകില്ലെന്ന സൂചനാണ് സന്നാഹം തരുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 240 റൺസെടുത്തു. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 210 റൺസേ നേടാനായുള്ളൂ. ട്രിസ്റ്റൻ സ്റ്റബ്‌സ് പുറത്താകാതെ (21 പന്തിൽ 45)​,​ റയാൻ റിക്കൽറ്റൺ (21 പന്തിൽ 44)​,​ ക്യാപ്‌ടൻ എയ്‌ഡൻ മർക്രം (19 പന്തിൽ 38 റിട്ടയേർഡ് ഔട്ട്)​,​ എന്നിവർ തിളങ്ങി. അഭിഷേക് ശർമ്മ ഇന്ത്യയ്ക്കായി 2 വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ ഓപ്പണറായും തിളങ്ങിയ ഇഷാൻ അർദ്ധ സെഞ്ച്വറി നേടി. 20 പന്തിൽ 7 സിക്സും 2 ഫോറും ഉൾപ്പെടെ 53 റൺസെടുത്ത ഇഷാൻ റിട്ടയേർഡ് ഔട്ടായി. പരിക്കിൽ നിന്ന് മോചിതനായെത്തിയ തിലക് വർമ്മ 19 പന്തിൽ 45 റൺസ് നേടി. ക്യാപ്‌ടൻ സൂര്യകുമാർ യാദവ് (16 പന്തിൽ 30), അക്ഷർ പട്ടേൽ (പുറത്താകാതെ 23 പന്തിൽ 35),ഹാർദിക് പാണ്ഡ്യ(10 പന്തിൽ 30),​ അഭിഷേക് ശർമ്മ ( 24റിട്ടയേർഡ് ഔട്ട്)​ എന്നിവരെല്ലാം അടിച്ചു തകർത്തു. റിങ്കു സിംഗ് 16റൺസെടുത്ത് പുറത്തായി.

അഞ്ജു ഇങ്ങനെയൊന്നും പറയരുത്

സെമിനാറിനൊക്കെ വിളിച്ചാൽ വരണം

കായിക മന്ത്രി

തിരുവനന്തപുരം: കായിക മേഖലയ്‌ക്ക് കേരളത്തിൽ വലിയ അവഗണനയാണെന്നും സ്പോർട്സ് കൗൺസിൽ പ്രവർത്തന രഹിതമാണെന്നും അരോപിച്ച ഇതിഹാസ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്ജിന് മറുപടിയുമായി കായിക മന്ത്രി വി.അബ്‌ദുറഹിമാൻ. കേരളത്തിൽ നിന്ന് വളർന്നുവന്ന കായിക താരമാണെന്ന് മറന്ന് ഏതെങ്കിലു കസേരയിൽ ഇരുന്ന് അഞ്ജു പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിത്. അടുത്ത ഒളിമ്പിക്‌സിൽ കേരളത്തിൽ നിന്നു താരങ്ങൾ ഉണ്ടാകും. സർക്കാർ ഇതുവരെ 5000 കോടി രൂപയാണു കായിക വകുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത്. മുതിർന്ന കായികതാരങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയാറാക്കിയത്. ഇതിനൊക്കെ വിളിച്ചാൽ വരണം. സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം. അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യമുണ്ടാകുമെന്നും മന്ത്രി തിരിച്ചടിച്ചു.

മഹാരാഷ്ട്രയിലെ പൂനയിൽ വച്ച് നടന്ന എട്ടാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ 55 പ്ലസ് കാറ്റഗറി യിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയ കേരള ഹാൻഡ് ബോൾ ടീം