സ്വർണം അടിതെറ്റി വീണ്ടും താഴേക്ക്
ധനകാര്യ, കമ്പോള വിപണികളിൽ വിൽപ്പന സമ്മർദ്ദം
പവൻ വില 3,680 രൂപ കുറഞ്ഞ് 1,13,240 രൂപയിൽ
കൊച്ചി: റെക്കാഡുകൾ കീഴടക്കി കുതിച്ച സ്വർണം, വെള്ളി വില അടിതെറ്റി താഴേക്ക് നീങ്ങുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 4,820 ഡോളറിലേക്ക് മൂക്കുകുത്തി. വ്യാപാര യുദ്ധ ഭീതി ഒഴിഞ്ഞതും രാഷ്‌ട്രീയ സംഘർഷങ്ങൾ മയപ്പെട്ടതുമാണ് വിപണിക്ക് തിരിച്ചടിയായത്. ഇതോടൊപ്പം അമേരിക്കയിലെ ഫെഡറൽ റിസർവ് ചെയർമാനായി ചുമതലയേൽക്കുന്ന കെവിൻ വാഷിന്റെ ധന നയത്തിലെ ആശങ്കയും സ്വർണം, വെള്ളി എന്നിവ വിൽക്കാൻ നിക്ഷേപകരെ നിർബന്ധിതരാക്കി. മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ സ്വർണം, വെള്ളി എന്നിവയുടെ അവധി വില പത്ത് ശതമാനം ഇടിഞ്ഞു. കേരളത്തിൽ പവൻ വില 3,680 രൂപ കുറഞ്ഞ് 1,13,240 രൂപയിലെത്തി. വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപയിലേക്ക് താഴ്ന്നു. വരും ദിവസങ്ങളിൽ സ്വർണ വില പവന് ഒരു ലക്ഷം രൂപയിലും താഴെയെത്താൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
ഓഹരി വിപണിയിലും കനത്ത തകർച്ച
നിക്ഷേപകർ വീണ്ടും അമേരിക്കൻ ബോണ്ടുകളിലും ഡോളറിലും സജീവമായതോടെ ആഗോള തലത്തിൽ ഓഹരികൾ തിരിച്ചടി നേരിട്ടു. സോഫ്‌റ്റ്‌വെയർ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്‌ടിക്കുന്ന പൊളിച്ചടുക്കൽ ആശങ്ക ശക്തമായതോടെ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരികൾ മൂക്കുകുത്തി. അമേരിക്കയിലെ പ്രധാന ഓഹരി വിപണിയായ എസ് ആൻഡ് പിയിലെ സോഫ്‌റ്റ്‌വെയർ സൂചിക കഴിഞ്ഞ വാരം 13 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണിയുടെ ചുവടുപിടിച്ച്
സെൻസെക്‌സ് 504 പോയിന്റ് നഷ്‌ടത്തോടെ 83313.93ൽ അവസാനിച്ചു. നിഫ്‌റ്റി 133 പോയിന്റ് ഇടിഞ്ഞ് 25,642.80ൽ വ്യാപാരം പൂർത്തിയാക്കി.
വെല്ലുവിളികൾ
1. ഓഹരികളും സ്വർണവും വെള്ളിയും വിറ്റ് നിക്ഷേപകർ യു.എസ് ബോണ്ടുകൾ വാങ്ങുന്നു
2. തീരുവ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും സാങ്കേതികവിദ്യ രംഗത്തെ വെല്ലുവിളികൾ വിനയാകുന്നു
3. നിർമ്മിത ബുദ്ധിയിലെ ഉയർന്ന നിക്ഷേപം കമ്പനികളുടെ പ്രവർത്തന ഫലത്തെ ബാധിക്കുന്നു
4. കമ്പോള, ധനകാര്യ വിപണികളിലെ വിലത്തകർച്ച വൻകിട ഫണ്ടുകളെ പ്രതിസന്ധിയിലാക്കുന്നു
ഇന്ത്യൻ വിപണിയിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്
2,00,000 കോടി രൂപ
ബിറ്റ്കോയിൻ വില 70,000 ഡോളറിലേക്ക്
വെള്ളി വില 75 ഡോളറിലേക്ക് മൂക്കുകുത്തി