കേന്ദ്രബഡ്ജറ്റിലും റബറിന് അവഗണന
കോട്ടയം: കേന്ദ്ര ബഡ്ജറ്റിൽ റബറിനെ പാടെ തഴഞ്ഞതിന്റെ നിരാശയിലാണ് കർഷകർ. റബർ ബോർഡിനുള്ള വിഹിതത്തിൽ 17 കോടി രൂപയുടെ വർദ്ധന പ്രഖ്യാപനം മാത്രമാണ് ആശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് റബർ താങ്ങുവില കിലോക്ക് 200 രൂപയാക്കി ഉയർത്തിയ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാർ വിഹിതമായി 1000 കോടി അനുവദിച്ചാൽ റബർ താങ്ങുവില 250 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ബഡ്ജറ്റിൽ റബർ ബോർഡിനുള്ള പദ്ധതി വിഹിതം 360.31 കോടിയായിരുന്നത് പിന്നീട് 350 കോടിയായി പുതുക്കി നിശ്ചയിച്ചു . ഇപ്പോഴത് 367 .62 കോടി രൂപയായി ഉയർത്തി.
കോമ്പൗണ്ട് റബറിന്റെ വൻ തോതിലുള്ള ഇറക്കുമതി തടയണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഇറക്കുമതി ചുങ്കം ഉയർത്താനുള്ള നിർദ്ദേശങ്ങളുമില്ല.
###
വില കൂടിയിട്ടും കർഷകർക്ക് ആശ്വാസമില്ല
ഒരു കിലോ റബർ ഉത്പാദിപ്പിക്കുന്നതിന് 200 രൂപയിലേറെയാണ് ചെലവ്. അതിനാൽ വില 250 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് പിടിച്ചു നിൽക്കാനാവൂ. ഉത്പാദനം കുറഞ്ഞിട്ടും വില കൂടാത്തതിന് കാരണം കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ്. കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടം ഉണ്ടായിട്ടും കോമ്പൗണ്ട് റബർ ഇറക്കുമതി തടയാൻ ശ്രമിക്കാത്തത് ടയർ ലോബിയെ സഹായിക്കാനാണ്. ഇത് റബർ കൃഷിയും വ്യവസായവും നശിപ്പിക്കും.
ബാബു ജോസഫ്
ജനറൽ സെക്രട്ടറി
റബർ ഉത്പാദക സംഘം ദേശീയ കൂട്ടായ്മ
## ബഡ്ജറ്റ് വിഹിതത്തിൽ രണ്ടു ശതമാനം വർദ്ധനയുണ്ട്. റബർ ബോർഡ് കേന്ദ്രത്തിന് സമർപ്പിച്ച പദ്ധതികൾ അംഗീകരിച്ചാൽ കൂടുതൽ ഫണ്ട് ലഭിക്കും
എം.വസന്തഗേഷൻ
എക്സിക്യൂട്ടീവ് ഡയറക്ടർ
റബർ ബോർഡ്