എസ്.എസ്.എൽ.സി പരീക്ഷയുടെ പേരിൽ ആശങ്ക സൃഷ്ടിക്കാൻ ശ്രമം;കർശന നടപടിയെന്ന് മന്ത്രി

Friday 06 February 2026 12:09 AM IST

തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കാൻ ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നതായും ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാൽ കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം.കഴിഞ്ഞ വർഷത്തെ സ്കൂൾ പാദവാർഷിക പരീക്ഷയ്ക്കുള്ള ചോദ്യം ചോർന്ന സംഭവത്തിലെ പ്രതികകൾ നടത്തുന്ന എം.എസ്‌ സൊല്യൂഷൻസ്‌ എന്ന സ്ഥാപനം വ്യാജ പ്രചാരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.അതിനെതിരെ പരാതി നൽകും.പരീക്ഷാ നടത്തിപ്പും ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങളും പരമ രഹസ്യമായാണ് നടക്കുന്നത്.ചോദ്യപ്പേപ്പർ ഈ സംസ്ഥാനത്ത് പോലും അല്ല പ്രിന്റ് ചെയ്യുന്നത്.അത്രയും ജാഗ്രതയോടെ നടത്തുന്ന പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്.വ്യാജ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും കുടുങ്ങരുത്.എസ്.എസ്.എൽ.സി ചോദ്യമാതൃകകൾ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ എസ്‍.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും ആരംഭിച്ചു.സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.എന്നാൽ പത്താംക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.