എല്ലാ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി സംവരണം: സർക്കാർ പ്രതിജ്ഞാബദ്ധം
തിരുവനന്തപുരം: 1995ലെയും 2016ലെയും ഭിന്നശേഷി നിയമങ്ങളനുസരിച്ച് എയ്ഡഡ് സ്‌കൂളുകളിൽ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി. സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടാകുന്നതോടെ, പ്രൊവിഷണൽ, ദിവസ വേതനാടിസ്ഥാനത്തിൽ തുടരുന്ന എല്ലാ അധ്യാപകർക്കും നിയമന തീയതി മുതൽ സ്ഥിര നിയമനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
2018 നവംബർ 18 മുതൽ 2021 നവംബർ 8 വരെ നിയമിക്കപ്പെട്ടവർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും, അതിനു ശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതനാടിസ്ഥാനത്തിലും നിയമനം നൽകാനാണ് കോടതി ഉത്തരവ്. ഇതിനകം 1500ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 2026 ജനുവരി 24ന് നിയമന ശുപാർശ നൽകി. നായർ സർവീസ് സൊസൈറ്റിക്ക് അനുകൂലമായ സുപ്രീം കോടതി വിധി, സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയം. ഇതിനായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും , മുതിർന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രൊവിഷണലായി നിയമിക്കപ്പെട്ട ജീവനക്കാർക്ക് പെൻ നമ്പർ, ലീവ്, ഗ്രൂപ്പ് ഇൻഷ്വറൻസ്, പി.എഫ്, സ്ഥാനക്കയറ്റം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനൊപ്പം മറ്റു വിഭാഗത്തിലുള്ള അധ്യാപകരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.