അദ്ധ്യാപക തസ്തിക നിർണയം രണ്ടാഴ്ചയ്ക്കുള്ളിൽ:വി.ശിവൻകുട്ടി #2021-22വരെയുള്ള എയിഡഡ് അദ്ധ്യാപകർക്ക് പ്രൊട്ടക്ഷൻ

Friday 06 February 2026 2:37 AM IST

തിരുവനന്തപുരം: സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതുവഴി പി.എസ്‍.സി റാങ്ക് പട്ടികയിലുള്ളവർക്കും എയ്ഡഡ് സ്കൂളുകളിൽ നിയമനം കാത്തിരിക്കുന്നവർക്കും തൊഴിലവസരങ്ങൾ ലഭ്യമാകും.

എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം വരെ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് സംരക്ഷണം നൽകുന്നതും അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ട്.

242 പേർക്ക് പ്രയോജനം ലഭിക്കും. സർക്കാരിന് പ്രതിവർഷം 15 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്നും ധനകാര്യ വകുപ്പിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 2014-15 വരെ നിയമനം ലഭിച്ചവർക്കാണ് ഈ ആനുകൂല്യം.

വ്യാജ പ്രവേശനം തടയാനാണ് ആധാർ (യു.ഐ.ഡി) അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണയം. ഈ തസ്തിക നിർണ്ണയ രീതി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്.

അഞ്ച് വർഷത്തിനിടയിൽ 24,400 പേർക്ക് പി.എസ്‍.സി വഴിയും 15,514 പേർക്ക് എയ്ഡഡ് സ്കൂളുകളിലും നിയമനം നൽകി.

ഭിന്നശേഷി സംവരണം:

കോടതിയിൽ കേസുണ്ട്

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച അനുകൂല വിധി മറ്റെല്ലാ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെങ്കിലും ചില അദ്ധ്യാപക സംഘടനകളുടെയും ഭിന്നശേഷി സംഘടനകളുടെയും കോടതിയിലെ എതിർപ്പ് കാരണം അതു നീണ്ടുപോവുകയാണ്. കേസ് ഏപ്രിൽ 14-ലേക്ക് മാറ്റിയിരിക്കുകയാണ്. കോടതിയുടെ അനുമതിയില്ലാതെ ഇളവ് നൽകുന്നത് കോടതി അലക്ഷ്യമാകും.

1500-ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകി. റാങ്ക് ലിസ്റ്റിലുള്ള 431 പേർക്ക് ജനുവരി 24-ന് നിയമന ശുപാർശ നൽകി.

``യു.ഐ.ഡി. ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് പ്രവേശനമോ മറ്റ് ആനുകൂല്യങ്ങളോ നിഷേധിക്കുന്നില്ല. ഈ നിബന്ധന തസ്തിക നിർണയത്തിന് മാത്രമാണ്``.

-വി.ശിവൻകുട്ടി

വിദ്യാഭ്യാസ മന്ത്രി